രാജ്യത്ത് സർവീസ് നടത്തുന്ന മെയിൽ, എക്സ്പ്രസ് ട്രെയിനുകൾ പഴയ നമ്പറുകളിലേക്ക് മടങ്ങിയെങ്കിലും പാസഞ്ചർ ട്രെയിനുകളുടെ കാര്യത്തിൽ തീരുമാനമായില്ല. കോവിഡ് കാലത്ത്, നിലവിലുണ്ടായിരുന്ന ട്രെയിൻ നമ്പറിന് മുന്നിൽ പൂജ്യം ചേർത്ത് സ്‌പെഷ്യൽ ട്രെയിനുകളായാണ് സർവീസ് നടത്തിവന്നിരുന്നത്. സ്‌പെഷ്യൽ ട്രെയിനുകളുടെ നമ്പറുകൾ പഴയ നമ്പറുകളിലേക്ക് മാറ്റാൻ കഴിഞ്ഞ ദിവസം റെയിൽവേ ബോർഡ് തീരുമാനിച്ചിരുന്നു. പുതിയ തീരുമാനപ്രകാരം ഉയർന്ന നിരക്കിൽ സർവീസ് നടത്തിയിരുന്ന മെയിൽ/എക്സ്പ്രസ് ട്രെയിനുകൾ പഴയ നിരക്കിലേക്ക് മാറേണ്ടിവരും. എന്നാൽ, പഴയ നമ്പറുകൾ പുനഃസ്ഥാപിക്കുന്ന കാര്യത്തിലാണ് തീരുമാനമുണ്ടായിട്ടുള്ളതെന്നും നിരക്ക് വ്യത്യാസം സംബന്ധിച്ചുള്ള തീരുമാനം വൈകാതെ ഉണ്ടാകുമെന്നുമാണ് റെയിൽവേ അധികൃതർ പറയുന്നത്.
നിലവിൽ പാസഞ്ചർ ട്രെയിനുകൾ എക്‌സ്‌പ്രസ് ട്രെയിനുകളുടെ നിരക്കിൽ സ്‌പെഷ്യൽ ട്രെയിൻ എന്ന പേരിലാണ് സർവീസ് നടത്തുന്നത്. പാസഞ്ചർ ട്രെയിനുകൾ പുനഃസ്ഥാപിക്കണമെന്നാണ് സ്ഥിരം യാത്രക്കാരും സീസൺ ടിക്കറ്റുകാരുമെല്ലാം നിരന്തരം ആവശ്യപ്പെടുന്നത്. പ്ലാറ്റ്‌ഫോം ടിക്കറ്റ് നിലവിൽ 50 രൂപയാണ് ഈടാക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയ നടപടി പിൻവലിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ഏതാനും ട്രെയിനുകളിൽ അൺറിസർവ്‌ഡ് കോച്ചുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും അത് പര്യാപ്‌തമല്ലെന്ന പരാതിയാണ് യാത്രക്കാർ ഉന്നയിക്കുന്നത്.