സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
കോട്ടയം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍മാർ അറിയിച്ചു. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മഹാത്മാ ഗാന്ധി സർവകലാശാലയും കേരളാ സർവകലാശാലയും തിങ്കളാഴ്ച നടത്തേണ്ടിയിരുന്ന പരീക്ഷകൾ മാറ്റിവെച്ചു.
കോട്ടയം ജില്ലയിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച ജില്ലാ കളക്ടർ പി.കെ. ജയശ്രീ അവധി പ്രഖ്യാപിച്ചു.
ആലപ്പുഴയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കൊല്ലം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
പത്തനംതിട്ടയിൽ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
കാസർഗോഡിലെ എല്ലാ വിദ്യാലയങ്ങൾക്കും തിങ്കളാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. എന്നാൽ കോളേജുകൾക്ക് അവധി ബാധകമല്ല.
തിരുവനന്തപുരത്ത് രണ്ട് താലൂക്കുകളിലെ സ്കൂളുകൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലെ സ്കൂളുകൾക്കാണ് അവധി. നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകൾക്ക് മാറ്റമില്ല.
സർവകലാശാലാ പരീക്ഷ മാറ്റി
മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മഹാത്മാ ഗാന്ധി സർവകലാശാലയും കേരളാ സർവകലാശാലയും തിങ്കളാഴ്ച നടത്തേണ്ടിയിരുന്ന പരീക്ഷകൾ മാറ്റിവച്ചതായി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റു ദിവസത്തെ പരീക്ഷകൾക്ക് മാറ്റമില്ലെന്നും പരീക്ഷാ കൺട്രോളർ വാർത്താകുറിപ്പിൽ വ്യക്തമാക്കി.