അടയ്ക്കാത്തോട്: ശാന്തിഗിരി കൈലാസംപടിയിലെ വീടിനുള്ളിൽ ഗര്‍ത്തം കണ്ടെത്തിയ പ്രദേശത്ത് ഭൂമിയിലെ വിള്ളൽ വ്യാപിക്കുന്ന സാഹചര്യത്തിൽ അടിയന്തരമായി നാലു വീടുകളിലുള്ളവരെ മാറ്റിപ്പാർപ്പിക്കാൻ നിർദേശം.
ഇരിട്ടി തഹസിൽദാർ സി.വി. പ്രകാശന്റെ നേതൃത്വത്തിൽ പ്രദേശത്ത് നടത്തിയ പരിശോധനയിൽ ഈ വീടുകൾ വാസയോഗ്യമല്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനും ധനസഹായം നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്കായി വിശദമായ റിപ്പോർട്ട് തഹസിൽദാർ കളക്ടർക്ക് സമർപ്പിച്ചു.
ഗർത്തം കണ്ടെത്തിയ കളപ്പുരക്കൽ ജോൺ, കൈലാസൻ മാങ്കൂട്ടത്തിൽ, തോമസ് മുഞ്ഞനാട്ട്, ലിജോ മുതലപ്ര എന്നിവരെയാണ് ഉടൻ മാറ്റിപ്പാർപ്പിക്കുക. കേളകം വില്ലേജ് ഓഫീസർ ഇൻ ചാർജ് ബിജി ജോൺ, റവന്യൂ ഉദ്യാഗസ്ഥരായ എ.സി.അരുൺ, ജോജിഷ് വി. ചാക്കോ, പ്രശാന്ത്, കേളകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലെക്കുറ്റ്,
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സജീവൻ പാലുമ്മി, ടോമി പുളിക്കക്കണ്ടം, പഞ്ചായത്തംഗങ്ങളായ ഷാന്റി സജി, സുനിത രാജു വാത്യാട്ട്, പഞ്ചായത്ത് സെക്രട്ടറി പി.കെ.വിനോദ്, ജോർജ്കുട്ടി കുപ്പക്കാട്ട്, കേളകം എസ്ഐ കെ.കൃഷ്ണൻ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.