കടല്‍ജീവികളുടെ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന പരിപാടികളുടെ ടിക്കറ്റ് വിൽപന അവസാനിപ്പിച്ച് യാത്രാ കമ്പനിയായ എക്‌സ്പീഡിയ. ഡോള്‍ഫിനുകളുടെയും തിമിംഗലങ്ങളുടെയും പ്രകടനങ്ങള്‍ ഉൾക്കൊള്ളുന്ന വിനോദ പരിപാടികൾ ഇനി മുതല്‍ പ്രോത്സാഹിപ്പിക്കുകയില്ലെന്ന് കമ്പനി അറിയിച്ചു.
ഇത്തരത്തിലുള്ള ജീവികളുടെ പരിപാടികള്‍ അവസാനിപ്പിക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഭാര്യയായ ക്യാരി ജോണ്‍സണ്‍ ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് കമ്പനിയെത്തിയത്.
അമേരിക്ക ആസ്ഥാനമായി യാത്രകളും മറ്റ് ടൂര്‍ പാക്കേജുകളും നല്‍കുന്ന കമ്പനിയാണ് എക്‌സ്പീഡിയ ഗ്രൂപ്പ്. ‘അടുത്തിടെ ഞങ്ങളുടെ മൃഗസംരക്ഷണ നയം പുനഃക്രമീകരിച്ചു. ഡോള്‍ഫിനുകളോ മറ്റുള്ള മൃഗങ്ങളുടെയോ പ്രകടനങ്ങള്‍ ഇനി മുതല്‍ ഞങ്ങളുടെ നേത്യത്വത്തിലുള്ള ടൂര്‍ പ്രോഗ്രാമുകളിലുണ്ടാവുകയില്ല,’ കമ്പനി ട്വീറ്റ് ചെയ്തു.
സ്വാഭാവികമായ ആവാസവ്യവസ്ഥയ്ക്ക് സമാനമായ അന്തരീക്ഷത്തില്‍ കടല്‍ജീവികളെ താമസിപ്പിക്കുന്നതിനോട് കമ്പനി എതിര്‍പ്പ് പ്രകടിപ്പിക്കുന്നില്ലെങ്കിലും വിനോദ ഉപാധികള്‍ക്കായി അവയെ ഉപയോഗിക്കുന്നതിനോട് കമ്പനിക്ക് യോജിപ്പില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്.മറ്റ് കമ്പനികളും സമാനരീതി പിന്തുടരുമെന്നാണ് മൃഗസ്‌നേഹികളുടെ പ്രതീക്ഷ. 2019 മുതല്‍ തങ്ങള്‍ പ്രചാരണം നടത്തുന്ന വിഷയത്തില്‍ അതിശയകരമായ മാറ്റമുണ്ടായതിലും തങ്ങളെ കേട്ടതിലും സന്തോഷമെന്ന് വൈല്‍ഡ് ലൈഫ് ചാരിറ്റി വേള്‍ഡ് ആനിമല്‍ പ്രൊട്ടക്ഷന്‍ അംഗമായ കാതറിന്‍ വൈസ് അഭിപ്രായപ്പെട്ടു. 2019 ല്‍ വിര്‍ജിന്‍ ഹോളിഡേയ്‌സ് എന്നൊരു കമ്പനി സമാനമായ നിലപാട് എടുത്തിരുന്നു.
ഡോള്‍ഫിനുകളെ വിനോദ ഉപാധികള്‍ക്കായി ഉപയോഗിച്ചുള്ള പരിപാടികളെ നിരവധി യാത്രാ കമ്പനികള്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. യു.കെയില്‍ ഇത്തരത്തിലുള്ള അവസാനത്തെ കേന്ദ്രം 2003 ല്‍ അടച്ചുവെങ്കിലും മറ്റ് രാജ്യങ്ങളിൽ പലയിടങ്ങളിലും ഇത്തരത്തിലുള്ള പ്രകടനങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ട്.
മൂവായിരത്തോളം ഡോള്‍ഫിനുകളെ ഇത്തരത്തില്‍ വിനോദത്തിന് ലോകമെമ്പാടും ഉപയോഗിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.