ഗുരുവായൂർ റെയിൽവേ മേൽപ്പാലം നിർമാണം ബുധനാഴ്ച തുടങ്ങും. പൈലിങ് പ്രവൃത്തികളാണ് തുടങ്ങുക. 9 മാസംകൊണ്ട് നിർമ്മാണം പൂർത്തിയാക്കുമെന്ന് ആർബി സി ഡി അധികൃതർ അറിയിച്ചു. കാലതാമസം ഒഴിവാക്കാൻ ആധുനിക സംവിധാനമായ സ്റ്റീൽ -കോൺക്രീറ്റ് കോമ്പോസിറ്റ് സ്‌ട്രക്ചർ മാതൃക ഉപയോഗിച്ചാണ് നിർമാണം. 42 ഇടങ്ങളിലാണ് പൈലിങ് ആവശ്യമായിട്ടുള്ളത്. പൈലിങ്ങിന് മുകളിൽ സ്ഥാപിക്കുന്ന 10 തൂണുകളിലാണ് മേൽപ്പാലം.
നിർമാണക്കമ്പനി ചെന്നൈയിൽ സ്റ്റീൽ തൂണുകളും ബീമുകളും തയ്യാറാക്കി ഇവിടെയെത്തിച്ച് ഘടിപ്പിക്കും. പൈലിങ് ഉറപ്പിക്കുന്നതിനും പാലത്തിന്റെ സ്ലാബുകളൂം മാത്രമാണ് കോൺക്രീറ്റ്. വാട്ടർ അതോറിറ്റി, ഇലക്ട്രിസിറ്റി വിഭാഗങ്ങൾ തങ്ങളുടെ പൈപ്പുകളും പോസ്റ്റുകളും മാറ്റുന്നതിനാവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിച്ചതിനെത്തുടർന്ന് ആവശ്യമായ തുക കമ്പനി അടച്ച് പ്രവർത്തനങ്ങൾ തിങ്കളാഴ്ച പൂർത്തിയാക്കും.
ഗതാഗത ക്രമീകരണത്തിനാവശ്യമായ നടപടികൾ എടുത്തിട്ടുണ്ട്. എൻ കെ അക്ബർ എംഎൽഎ, കലക്ടർ ഹരിത വി കുമാർ, നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ്, ഗുരുവായൂർ എസിപി കെ ജി സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്ന് അതത് ദിവസത്തെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ നഗരസഭ സെക്രട്ടറിയെ ചുമതലപ്പെടുത്തി.കിഫ്‌ബി ഫണ്ടിൽനിന്നും 33 കോടി രൂപയാണ് മേൽപ്പാലം നിർമാണത്തിനായി വകയിരുത്തിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ മുൻഗണനാ പട്ടികയിലുള്ള പത്ത് പദ്ധതികളിലൊന്നാണിത്. കിഴക്കേ നടയിലെ പെട്രോൾ പമ്പിനു മുന്നിൽനിന്നാരംഭിച്ച് മാവിൻ ചുവടിനടുത്ത് അവസാനിക്കുന്നതാണ് മേൽപ്പാലം. 517.32 മീറ്റർ ദൂരത്തിലുള്ള മേൽപ്പാലത്തിന് 10.15 മീറ്ററാണ് വീതി. 7.5 മീറ്റർ വീതിയിൽ റോഡും ഇരുവശത്തും 1.5 മീറ്ററിൽ നടപ്പാതയുമുണ്ട്. നാലു മീറ്റർ വീതിയിൽ സർവീസ് റോഡും പദ്ധതിയിലുണ്ട്.