ഇരിട്ടി: എടൂര്‍-കമ്പനിനിരത്ത്-പാലത്തിന്‍കടവ് റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ സ്ഥലം നിര്‍ബന്ധപൂര്‍വം ഏറ്റെടുക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി വിധി. പരാതിക്കാരായ 37 കുടുംബങ്ങളുടെ ഭൂമിയും സ്വത്തും ഏറ്റെടുക്കില്ലെന്ന് എതിര്‍കക്ഷിയായ കെഎസ്ടിപി സര്‍ക്കാരിനുവേണ്ടി സമര്‍പ്പിച്ച മറുപടിയിലാണ് ഹൈക്കോടതി കേസിൽ തീര്‍പ്പുകല്‍പ്പിച്ചത്. ഭാവിയില്‍ വികസന ആവശ്യങ്ങള്‍ക്കായി സ്ഥലം ഏറ്റെടുക്കുമ്പോള്‍ നിയമാനുസൃതമായി മാത്രമേ ഏറ്റെടുക്കാന്‍ പാടുള്ളൂവെന്നും കോടതി വ്യക്തമാക്കി. റോഡ് നിര്‍മിക്കുന്നത് റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവ് ആണ്. പ്ലാന്‍, പ്രോജക്ട് റിപ്പോര്‍ട്ട്, എസ്റ്റിമേറ്റ് എന്നിവയിൽ നിലവിലുള്ള റോഡ് അഭിവൃദ്ധിപ്പെടുത്താനാണ് പദ്ധതിയുള്ളത്. മേല്‍ റോഡ് നിര്‍മാണത്തില്‍ പൊതുജനങ്ങളുടെ സ്ഥലം എറ്റെടുക്കാന്‍ വ്യവസ്ഥയില്ലെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, വസ്തുതകള്‍ ഇതായിരിക്കേ കോണ്‍ട്രാക്ടറുമായി ചേര്‍ന്ന് ജനങ്ങളുടെ സ്ഥലം വിട്ടുകൊടുക്കണമെന്ന ചിലരുടെ ആവശ്യം അടിസ്ഥാനരഹിതവും അഴിമതിക്ക് കളമൊരുക്കാനും വേണ്ടിയാണെന്ന് ജനകീയ കമ്മിറ്റി ആരോപിച്ചു. റോഡ് വികസനത്തിന് സ്ഥലം ആവശ്യമില്ലെന്ന് കെഎസ്ടിപി കോടതിയില്‍ ബോധിപ്പിച്ചിട്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സ്ഥലം വിട്ടുതരണമെന്ന് ആവശ്യപ്പെടുന്നതില്‍നിന്ന് ജനപ്രതിനിധികള്‍ പിന്മാറണമെന്നും ജനകീയ കമ്മിറ്റി ആവിശ്യപ്പെട്ടു. യോഗത്തില്‍ ചെയര്മാന് സി.എം.ഫിലിപ്പ്, അരുണ്‍ മ്യാലില്‍, ജോര്‍ജ്കുട്ടി പുല്ലാട്ട്, സെബാസ്റ്റ്യന്‍ കന്നുതൊട്ടിയില്‍, മനോജ് പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.