നോട്ട് നിരോധനം നടപ്പാക്കിയിട്ട് നാളെ 5 വർഷം പൂർത്തിയാകുമ്പോഴും രാജ്യത്ത് കറൻസി ഉപയോഗം ഉയർന്നുതന്നെ. കറൻസി ഉപയോഗം കുറച്ചുകൊണ്ട് ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങളിലേക്കു മാറുകയെന്ന ലക്ഷ്യം കൂടിയുണ്ടായിരുന്നു 2016 നവംബർ 8ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനത്തിന്.
5 വർഷം കഴിയുമ്പോൾ പൊതുജനങ്ങളുടെ പക്കലുള്ള കറൻസിയുടെ ആകെ മൂല്യത്തിൽ 57.48 % വർധനയുണ്ടായെന്നാണ് റിസർവ് ബാങ്കിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഒക്ടോബർ 8 വരെയുള്ള കണക്കു പ്രകാരം പൊതുജനങ്ങൾ തമ്മിൽ വിനിമയം ചെയ്യുന്ന കറൻസിയുടെ മൂല്യം 28.30 ലക്ഷം കോടി രൂപയാണ്. നോട്ട് നിരോധനം നടന്ന 2016 നവംബർ ആദ്യ വാരം ഇത് 17.97 ലക്ഷം കോടി രൂപയായിരുന്നു.
2016 നവംബറിലാണ് 1000, 500 രൂപ നോട്ടുകൾ സർക്കാർ നിരോധിച്ചത്. തുടർന്നു ജനങ്ങളുടെ പക്കലുള്ള കറൻസികളുടെ മൂല്യം 2017 ജനുവരിയിൽ 7.8 ലക്ഷം കോടിയായി കുറഞ്ഞിരുന്നു. പിന്നീടുള്ള വർഷങ്ങളിൽ ഇതു കുതിച്ചുകയറി.
യുപിഐ (യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫെയ്സ്) അടക്കമുള്ള ഡിജിറ്റൽ പേയ്മെന്റുകൾ ശക്തി പ്രാപിച്ചെങ്കിലും കോവിഡ് ലോക്ഡൗൺ മൂലം ആളുകൾ കറൻസി കൈവശം സൂക്ഷിക്കുന്ന രീതിയിലേക്കു മടങ്ങിയെന്നാണു വിലയിരുത്തൽ.
ജനങ്ങളുടെ കൈവശമുള്ള കറൻസി മൂല്യം
2016 നവംബർ– 17.97 ലക്ഷം കോടി
2021 ഒക്ടോബർ– 28.30 ലക്ഷം കോടി