സംസ്ഥാനത്ത് പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ലൊക്കേഷന്‍ ട്രാക്കിംഗ് സംവിധാനവും എമര്‍ജന്‍സി ബട്ടണും ഘടിപ്പിക്കാന്‍ ഹൈക്കോടതി ഡിസംബര്‍ 31 വരെ സമയം നീട്ടി നല്കി.
പൊതുഗതാഗതത്തിനുള്ള വാഹനങ്ങള്‍ ഓരോ ഘട്ടത്തിലും എവിടെയെത്തിയെന്നു കണ്ടെത്താനുള്ള ലൊക്കേഷന്‍ ട്രാക്കിംഗ് സിസ്റ്റവും വാഹനങ്ങള്‍ അടിയന്തര സാഹചര്യത്തില്‍ നിർത്താന്‍ ആവശ്യപ്പെടുന്നതിനുള്ള എമര്‍ജന്‍സി ബട്ടണും കഴിഞ്ഞ ജനുവരി ഒന്നുമുതല്‍ നിര്‍ബന്ധമാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. പിന്നീട് നവംബര്‍ 23 വരെ സമയം നീട്ടി നല്കി.
എന്നാല്‍ ഇതിനുള്ള ഉപകരണങ്ങള്‍ വാങ്ങിയെന്നും വാഹനങ്ങളില്‍ ഇവ ഘടിപ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഹൈക്കോടതിയെ സമീപിച്ചു. ഈ ഉപഹര്‍ജിയിലാണ് കെഎസ്ആര്‍ടിസി ഉള്‍പ്പെടെ എല്ലാ സര്‍വീസ് ഓപ്പറേറ്റര്‍മാര്‍ക്കും ലൊക്കേഷന്‍ ട്രാക്കിംഗും എമര്‍ജന്‍സി ബട്ടണും ഘടിപ്പിക്കാനുള്ള സമയം ഡിസംബര്‍ 31 വരെ നീട്ടി നല്‍കിയത്.
ജസ്റ്റീസ് കെ. വിനോദ് ചന്ദ്രന്, ജസ്റ്റീസ് സി. ജയചന്ദ്രന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പൊതുഗതാഗത വാഹനങ്ങളില്‍ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് പെരുമ്പാവൂര്‍ വെങ്ങോല സ്വദേശി ജാഫര്‍ഖാന്‍ നല്കിയ ഹര്‍ജിയിലാണു ലൊക്കേഷന്‍ ട്രാക്കിംഗ് സംവിധാനവും എമര്‍ജന്‍സി ബട്ടണും ഘടിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.