സിനിമാമേഖലയിൽ ഉൾപ്പെടെ ബഹുമാന്യരായ പലരും മയക്കുമരുന്നിന്റെ ഭാഗമാണെന്ന് ഓരോ കേസുകളിൽ നിന്ന് മനസിലാകുന്നതായി മന്തി എം.വി. ഗോവിന്ദൻ. ലഹരി മരുന്ന് ഉപയോഗിക്കുന്നത് ഒരു പാഷനായി മാറിയിട്ടുണ്ട്. എക്സൈസിലും മറ്റ് വകുപ്പുകളിലും ഒരു ചെറിയ വിഭാഗം ഉദ്യോഗസ്ഥർ മയക്ക് മരുന്ന് ലോബിക്ക് സഹായം നൽകുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.
ഹൈസ്കൂൾ തലത്തിലുള്ള കുട്ടികൾവരെ മയക്കുമരുന്നിന്റെ ഭാഗമായി മാറുകയാണ്. വിദ്യാർഥി സംഘടനാ നിരോധനത്തോടെ കാന്പസുകളിൽ ലഹരി ഉപയോഗം വർധിക്കുന്നതായി പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. കാന്പസ് രാഷ്ട്രീയം അവസാനിപ്പിച്ചതുകൊണ്ട് ഉണ്ടാകുമെന്നു കരുതിയ നേട്ടത്തേക്കാൾ അപകടകരമായ സ്ഥിതിയിലേക്കാണ് സ്ഥിതി പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മയക്കു മരുന്നു കേസിൽ പിടിച്ചിച്ചെടുക്കുന്ന കേസുകൾ നിരവധിയാണെങ്കിലും പിടികൂടാത്തവയും ധാരാളമാണ്. കിലോക്ക് 5.5 കോടി രൂപവരെ വിലയുള്ള എംഡിഎംഎ പോലുള്ള ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ മുഖം നോക്കാതെയുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്.
പട്ടിക വർഗ കോളനികളിൽ മദ്യം വിതരണം ചെയ്താൽ തൊഴിലുടമകൾക്കെതിരെ കേസെടുക്കും. സംസ്ഥാനത്ത് രണ്ട് വിമുക്തി കേന്ദ്രങ്ങൾ കൂടി തുടങ്ങും. 14 ജില്ലകളിൽ നിലവിലെ കേന്ദ്രങ്ങൾ വഴി വിമുക്തി ചികിത്സക്കായി 52034 പേർക്ക് ഒപി ചികിത്സയും 4745 പേർക്ക് കിടത്തി ചികിത്സയും നൽകിയതായും മന്ത്രി പറഞ്ഞു.