ഇരിട്ടി : ഇടിമിന്നലില്‍ ഉളിക്കൽ മേഖലയിൽ കനത്ത നാശനഷ്ടം. ഉളിക്കല്‍ പഞ്ചായത്തിലെ അഞ്ചോളം വീടുകള്‍ക്ക് മിന്നലേറ്റു. കോളിത്തട്ട് അറബി റോഡിനു സമീപത്തുള്ള ജോർജ്ജ് പി. ജോണിന്റെ ഉടമസ്ഥതയിലുള്ള കൊള്ളിക്കൊളവില്‍ മത്തായിയും കുടുംബവും താമസിക്കുന്ന വാടകവീടിനാണ് ഏറെ നാശനഷ്ടമുണ്ടായത്. വീടിനു സമീപത്തുണ്ടായിരുന്ന തൊഴുത്തിന്റെ മേൽക്കൂര നിലം പതിച്ചു. വീടിന്റെ ഭിത്തി വിണ്ടുകീറുകയും ഇലട്രിക് ഉപകരണങ്ങൾ ചിതറിത്തെറിക്കുകയും ചെയ്തു.
കോളിത്തട്ട് ടൗണിലെ മറിയാമ്മ കൊച്ചുപ്ലാക്കല്‍, ജിജി കൊച്ചുപ്ലാക്കല്‍, പേരട്ടയിലെ പേഴുംകാട്ടില്‍ ബിനു, ചെമ്പനാനിക്കല്‍ ലൂക്കാ എന്നിവരുടെ വിടുകള്‍ക്കും വീടുകളിലെ വൈദ്യുതോപകരണങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചു. പേരട്ട സെന്റ് ജോസഫ് സ്‌കൂളിലെ ഫാനുള്‍പ്പെടെയുള്ള ഇലക്ട്രിക് ഉപകരണങ്ങളും നശിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് ശക്തമായ മിന്നലുണ്ടായത്. നാശനഷ്ടമുണ്ടായ വീടുകളിലെ കുടുംബങ്ങൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ചിലര്‍ക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായി. വയത്തൂര്‍ വില്ലേജ് ഓഫീസര്‍ ടി. സിനി നാശനഷ്ടമുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് ഇരിട്ടി തഹസില്‍ദാറിന് കൈമാറി. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് ചെയര്‍മാന്‍മാരായ ബേബി തോലാനി, ചാക്കോ പാലക്കലോടി, ഉളിക്കല്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാരായ ടോമി മൂക്കനോലി,ഇന്ദിരാ പുരുഷോത്തമന്‍, കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജോസ് പൂമല, അഗസ്റ്റിന്‍ വേങ്ങക്കുന്നേല്‍, ജെയിസണ്‍ ഐക്കരക്കാനായില്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘവും നാശനഷ്ടമുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. നാശനഷ്ടമുണ്ടായ കുടുംബങ്ങള്‍ക്ക് തക്കതായ ധനസഹായം നല്‍കണമെന്ന്് സ്ഥലം സന്ദര്‍ശിച്ച നേതാക്കള്‍ ആവശ്യപ്പെട്ടു.