അർധ അതിവേഗ റെയിൽവേ പദ്ധതിയായ സിൽവർലൈനിൽ നിർമിക്കുന്ന പാലങ്ങൾ വിഭാവനം ചെയ്യുന്നത് പ്രളയം ബാധിക്കാത്ത രീതിയിൽ. വലിയ പാലങ്ങൾ 100 വർഷത്തെയും ചെറിയ പാലങ്ങൾക്ക് 50 വർഷത്തെയും പ്രളയജലനിരപ്പ് കണക്കാക്കിയാണ് രൂപകൽപ്പന ചെയ്യുക. കൂടിയ പ്രളയജലനിരപ്പിൽനിന്ന് അഞ്ച് മീറ്റർ ഉയരത്തിലായിരിക്കും നിർമാണം.
പാലങ്ങളുടെ രൂപകൽപ്പനയ്‌ക്കു മുന്നോടിയായുള്ള ഹൈഡ്രോഗ്രാഫിക്, ടോപോഗ്രാഫിക് പഠനം തുടരുകയാണ്. ഇന്ത്യൻ റെയിൽവേ കൺസൽട്ടിങ് സ്ഥാപനമായ റൈറ്റ്‌സാണ് പഠനം നടത്തുന്നത്. ആറ് മാസത്തിനകം പൂർത്തിയാക്കാനാണ് കെ–-റെയിലുമായുള്ള കരാർ. 2018ലെയും 2019ലെയും പ്രളയം പഠനത്തിന്റെ ഭാഗമായി പരിശോധിക്കും.
തിരുവനന്തപുരംമുതൽ തിരുനാവായവരെയുള്ള 310 കിലോമീറ്ററിലാണ് ഹൈഡ്രോഗ്രാഫിക് പഠനം. പെരിയാറിനു കുറുകെ ആലുവയിലും ഭാരതപ്പുഴയ്‌ക്കു കുറുകെ കുറ്റിപ്പുറത്തുമാണ് പ്രധാനപ്പെട്ട രണ്ടു പാലം വരുന്നത്. ഇവ കൂടാതെ 40 വലിയ പാലവും
290ലേറെ ചെറിയ പാലവും വരുന്നുണ്ട്.
പെരിയാറിനും ഭാരതപ്പുഴയ്ക്കും കുറുകെ വരുന്ന പാലങ്ങളുടെ വശങ്ങളിലേക്ക് മുകൾഭാഗത്തേക്ക് (upstream) എട്ടു കിലോമീറ്ററും താഴോട്ട് (downstream) രണ്ട് കിലോമീറ്ററുമാണ് ജലശാസ്ത്ര പഠനം നടത്തുക. മറ്റു പാലങ്ങളുടെ ഇരുവശത്തും രണ്ടു കിലോമീറ്ററും ജലപഠനം നടത്തും. ഓരോ കിലോമീറ്റർ നദികൾക്കു കുറുകെയും പഠനം നടത്തും. പാലങ്ങളുടെയും ചുറ്റുമുള്ള കരപ്രദേശങ്ങളും ടോപോഗ്രാഫിക് പഠനത്തിനു വിധേയമാക്കും.