കെ–റെയിൽ പദ്ധതിക്ക് ആവശ്യമായ വൈദ്യുതി ലഭ്യമാക്കാൻ കെഎസ്ഇബിയുമായി ധാരണ. കെ–റെയിൽ മാനേജിങ് ഡയറക്ടർ വി.അജിത്ത് കുമാറും ഉന്നതതല സംഘവും ഇതു സംബന്ധിച്ച് കെഎസ്ഇബി മാനേജിങ് ഡയറക്ടർ, പ്രസരണ വിഭാഗം ഡയറക്ടർ, ചീഫ് എൻജിനീയർ എന്നിവരുമായി ചർച്ച നടത്തി.
ട്രെയിൻ ചലിപ്പിക്കുന്നതിനു യൂറോപ്യൻ ട്രെയിൻ കൺട്രോൾ സിസ്റ്റവും എൽടിഇ സംവിധാനവുമാണ് ഉപയോഗിക്കുക. ട്രെയിനുകളുടെ ട്രാക്‌ഷൻ 25 കിലോവാട്ട് എസി ദ്വിമുഖ സർക്യൂട്ടുകൾ വഴി ക്രമീകരിക്കും. ട്രാക്‌ഷനു വൈദ്യുതി നൽകാൻ മാത്രം 8 പ്രത്യേക സബ് സ്റ്റേഷനുകൾ ഉണ്ടാകും.
കെ റെയിൽ സ്റ്റേഷനുകളിലും ട്രാക്കിൽ സൗകര്യമുള്ളയിടത്തും സോളർ പാനലുകളും കാറ്റാടി യന്ത്രങ്ങളുമുണ്ടാകും. റെയിൽ ലൈനിൽ 40 കിലോമീറ്റർ വ്യത്യാസത്തിൽ ഫീഡറുകൾ ക്രമീകരിച്ച് സഞ്ചരിക്കുന്ന ട്രെയിനിനു വൈദ്യുതി നൽകും. 220 കെവി, 110 കെവി കേബിൾ സർക്യൂട്ട് മുഖേനയാണ് കെ റെയിലിന്റെ ട്രാക്‌ഷൻ സബ്സ്റ്റേഷന് കെഎസ്ഇബിയുടെ ഗ്രിഡ് സബ് സ്റ്റേഷൻ മുഖേന വൈദ്യുതി നൽകുക.
പള്ളിപ്പുറം (തിരുവനന്തപുരം), കുണ്ടറ (കൊല്ലം), കോട്ടയം, അങ്കമാലി (എറണാകുളം), കുന്നംകുളം (തൃശൂർ), എലത്തൂർ (കോഴിക്കോട്), ചൊവ്വ (കണ്ണൂർ), കാഞ്ഞങ്ങാട് (കാസർകോട്) എന്നിവിടങ്ങളിലാണ് കെ റെയിലിനു മാത്രമുള്ള പ്രത്യേക സബ്സ്റ്റേഷനുകൾ ക്രമീകരിക്കുക.
റെയിൽ പാതയുടെ 15.56 മീറ്റർ ഉയരത്തിലാവും 110 കെവി ലൈൻ ക്രമീകരിക്കുക. 16.4 മീറ്റർ ഉയരത്തിൽ 220 കെവി ലൈനുകളും 18 മീറ്റർ ഉയരത്തിൽ 400 കെവി ലൈനുകളും ക്രമീകരിക്കും. 2025ന് അകം സബ്സ്റ്റേഷനുകളുടെ നിർമാണം പൂർത്തിയാക്കും.
കെ–റെയിൽ പദ്ധതിക്ക് വൈദ്യുതി ക്രമീകരണം ഒരുക്കുന്നതിന് നോഡൽ ഓഫിസർമാരായി വിതരണ വിഭാഗം ചീഫ് എൻജിനീയർ സണ്ണി ജോണിനെയും, ആർഇഇഎസ് ചീഫ് എൻജിനീയർ ജി.സുധീറിനെയും കെ എസ്ഇബി നിയമിച്ചു. കെ–റെയിൽ ഇലക്ട്രിക്കൽ മാനേജ്മെന്റുമായി ചേർന്ന് അടുത്ത 3 മാസത്തിനുള്ളിൽ രൂപരേഖ തയാറാക്കുന്നതിനും തീരുമാനിച്ചു.