തിരുവനന്തപുരം ∙ കെഎസ്ആർടിസിയിൽ ശമ്പളപരിഷ്കരണം ചർച്ചകൾ ഇന്നും തുടരും. സിഎംഡി ബിജു പ്രഭാകർ അംഗീകൃത ട്രേഡ് യൂണിയനുകളുമായാണു ചർച്ച നടത്തുന്നത്. മുഖ്യമന്ത്രിയും ധന, ഗതാഗത മന്ത്രിമാരും നടത്തിയ ചർച്ചയിലെ തീരുമാനങ്ങൾ യൂണിയനുകളെ അറിയിച്ചു ധാരണയിലെത്തുന്നതിനാണ് സിഎംഡി ശ്രമിക്കുന്നത്.
മധ്യപ്രദേശ് സർക്കാർ ട്രാൻസ്പോർട്ട് കോർപറേഷനിൽ നടപ്പാക്കിയ, 50 % ശമ്പളം നൽകി 2 വർഷം വരെ ജീവനക്കാർ അവധിയെടുക്കുന്ന പദ്ധതി കെഎസ്ആർടിസിയിലും നടപ്പാക്കുന്നതിനു തീരുമാനിച്ചിരുന്നു. ഇക്കാര്യം രേഖാമൂലം അറിയിച്ചാൽ ആലോചിച്ച ശേഷം തീരുമാനിക്കുമെന്ന് ഇന്നത്തെ ചർച്ചയിൽ യൂണിയനുകൾ നിലപാടു സ്വീകരിക്കും. ഇപ്പോൾ കെഎസ്ആർടിസിയിൽ 7500 ജീവനക്കാർ അധികമാണെന്നാണു മാനേജ്മെന്റിന്റെ കണക്ക്. ഇതിൽ 3000 പേരെയെങ്കിലും ഇത്തരത്തിൽ 2 വർഷം അവധിയെടുപ്പിക്കണം. ഇൗ രീതിയിൽ മാസം 6 കോടി ലാഭിക്കാനാകുമെന്നാണു മാനേജ്മെന്റ് നിലപാട്.
ഇപ്പോൾ മാസം 80 കോടിയാണ് വരുമാനം. ഇതിൽ 55 കോടി ഇന്ധനച്ചെലവ്. മറ്റു ചെലവുകൾ 70 മുതൽ 90 കോടി വരെ. ശമ്പളത്തിനുള്ള 80 കോടി സർക്കാരാണു നൽകുന്നത്. 3100 കോടിയാണ് ബാങ്കുകളിലെ തിരിച്ചടവുൾപ്പെടെ കെഎസ്ആർടിസിയുടെ ബാധ്യത. ദിവസം 1.05 കോടിയാണ് ബാങ്കുകളിൽ അടയ്ക്കേണ്ടത്. ഇൗ ബാങ്ക് തിരിച്ചടവുകൾക്കു 1 വർഷം മൊറട്ടോറിയം വാങ്ങി നൽകണമെന്ന് സർക്കാരിനോട് കെഎസ്ആർടിസി ആവശ്യപ്പെടും.
സ്വിഫ്റ്റ് കമ്പനിയുടെ കാര്യത്തിൽ വിട്ടു വീഴ്ചകൾക്ക് സർക്കാർ തയാറാകുന്നതോടെ ചർച്ചകളിൽ ട്രേഡ് യൂണിയനുകൾ അനുനയത്തിലെത്തുമെന്നാണു മന്ത്രിയുടെയും മാനേജ്മെന്റിന്റെയും പ്രതീക്ഷ. കെഎസ്ആർടിസിയുടെ ദീർഘദൂര റൂട്ടുകളെല്ലാം സ്വിഫ്റ്റ് കമ്പനിക്കു കൈമാറുമെന്ന വ്യവസ്ഥയിൽ നിന്നു പിന്മാറാനാണ് സർക്കാരിന്റെ ആലോചന.
704 സൂപ്പർ ക്ലാസ് ബസുകളുടെ കാലാവധി നീട്ടി
റോഡിലിറക്കാനുള്ള കാലപരിധി 31ന് അവസാനിക്കുന്ന 704 സൂപ്പർ ക്ലാസ് കെഎസ്ആർടിസി ബസുകളുടെ കാലാവധി 2 വർഷം കൂടി നീട്ടി ഉത്തരവായി. കോവിഡ് സമയത്ത് ഇൗ ബസുകളൊന്നും ഓടിക്കാനായില്ല. ശബരിമല സീസണും സ്കൂൾ ബോണ്ട് സർവീസും ഉൾപ്പെടെ തുടങ്ങുന്നതിനാൽ ബസുകളില്ലാതെ കെഎസ്ആർടിസി ബുദ്ധിമുട്ടുമെന്നതിനാലാണ് സമയപരിധി നീട്ടിയത്.