കോവിഡ് ബാധിച്ചു മരിച്ചവരുടെ പട്ടികയിൽനിന്ന് ഒഴിവാക്കുകയും പിന്നീട് ഉൾപ്പെടുത്തുകയും ചെയ്ത ആളുകളുടെ വിവരങ്ങൾ സർക്കാർ ഘട്ടംഘട്ടമായി പുറത്തുവിട്ടു തുടങ്ങി. 22 മുതൽ ഇന്നലെ വരെ 2,468 മരണങ്ങളാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്. ആശുപത്രികൾ കോവിഡ് ബാധിച്ചുള്ള മരണമാണെന്നു റിപ്പോർട്ടു ചെയ്തിട്ടും സംസ്ഥാനതലത്തിൽ സ്ഥിരീകരിക്കാത്ത മരണങ്ങളാണ് പരിശോധനയ്ക്കുശേഷം പട്ടികയിൽ ഉൾപ്പെടുത്തിയത്.സർക്കാരിനെതിരെയുള്ള ആക്ഷേപങ്ങൾ ഒഴിവാക്കാനാണ് ഘട്ടംഘട്ടമായി പട്ടിക പുറത്തു വിടുന്നതെന്നാണ് ഉയരുന്ന ആരോപണം. ജൂൺ 16ന് മുൻപുള്ള കോവിഡ് മരണങ്ങളിലാണ് പ്രധാനമായും ആക്ഷേപമുയർന്നത്. കോവിഡ് മരണങ്ങളിൽ 7,000 എണ്ണം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിയമസഭയെ അറിയിച്ചിരുന്നു. ഇന്നലെ വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്തെ ആകെ കോവിഡ് മരണം 31,156 ആണ്.
∙ അധികമായി ഉൾപ്പെടുത്തിയ കോവിഡ് മരണങ്ങൾ
22–ാം തീയതി–292 മരണം
23ന് 257
24ന് 211
25ന് 219
26ന് 341
27ന് 330
28–542
29ന് 276
കോവിഡ് മരണസംഖ്യ തിരുത്തരുതെന്ന് സർക്കാർ വിദഗ്ധസമിതി ആവശ്യപ്പെട്ടതോടെയാണ് വിവാദമുണ്ടായത്. കോവിഡ് ബാധിച്ചു മരിച്ച പലരെയും സർക്കാർ പട്ടികയിൽനിന്ന് ഒഴിവാക്കുന്നതായി വിദഗ്ധസമിതി ചൂണ്ടിക്കാട്ടി. മരണത്തിന് ആദ്യത്തെയോ രണ്ടാമത്തെയോ കാരണം കോവിഡാണെങ്കിൽ പട്ടികയിൽ ഉൾപ്പെടുത്തണമെന്നാണ് ലോകാരോഗ്യ സംഘടനയും ഐസിഎംആറും നിർദേശിച്ചിരുന്നത്.
എന്നാൽ, കോവിഡ് ബാധിച്ചു മരിക്കുന്നവർക്കു മറ്റു രോഗങ്ങളുണ്ടെങ്കിൽ സർക്കാർ പട്ടികയിൽനിന്ന് ഒഴിവാക്കി. ജില്ലാതലത്തിൽനിന്ന് റിപ്പോർട്ടു ചെയ്യുന്ന മരണങ്ങൾ പുനഃപരിശോധിക്കാൻ സംസ്ഥാനതലത്തിൽ കമ്മിറ്റിയെയും രൂപീകരിച്ചു. സർക്കാരിന്റെ വീഴ്ച മറച്ചുവയ്ക്കാനാണ് കോവിഡ് മരണങ്ങൾ ഒളിപ്പിക്കുന്നതെന്ന ആക്ഷേപവുമായി പ്രതിപക്ഷവും രംഗത്തെത്തി. വിവാദമായതോടെ, സർക്കാർ പുനഃപരിശോധനയ്ക്കു തയാറായി. മരണങ്ങളുടെ കൃത്യമായ കണക്കെടുക്കാൻ ഡിഎംഒമാർക്ക് ആരോഗ്യമന്ത്രി നിർദേശം നൽകി.
7,000 മരണങ്ങൾ പട്ടികയിൽ ഉൾപ്പെട്ടില്ലെന്നു കണ്ടെത്തി. മരണം പരിശോധിക്കാനുള്ള സംസ്ഥാനതല സമിതിയെ ഒഴിവാക്കിയ സർക്കാർ, ചികിത്സിച്ച ഡോക്ടർക്കു മരണകാരണം വ്യക്തമാക്കി ഓൺലൈൻ മെഡിക്കൽ ബുള്ളറ്റിൻ തയാറാക്കാൻ അനുമതി നൽകി. സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയതിൽ 873 കോവിഡ് മരണങ്ങൾ പട്ടികയിൽ ഉൾപ്പെടുത്തി. കോവിഡ് മരണങ്ങളില്‍ നഷ്ടപരിഹാരം നൽകാൻ കേന്ദ്രം തീരുമാനിച്ചതോടെയാണ് അപ്പീലിന് അവസരം ഒരുക്കിയത്.