കുട്ടികൾക്കെതിരായ അക്രമം സംബന്ധിച്ച കേസുകളിൽ പരമാവധി ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാനുള്ള സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലൈംഗികാതിക്രമങ്ങൾക്കു വിധേയരാകേണ്ടി വന്ന ഇരകളുടെ നിയമപരിരക്ഷ, സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വിചാരണ കൂടുതൽ ശിശു സൗഹൃദമാക്കുന്നതിനു ബന്ധപ്പെട്ടവർക്കു പരിശീലനം നൽകാൻ ഹൈക്കോടതിയുടെ സഹായത്തോടെ തീരുമാനമെടുക്കും. കുട്ടികൾക്കും സ്ത്രീകൾക്കും എതിരെയുള്ള അതിക്രമത്തിനെതിരേ ജാഗ്രതയോടെ ഇടപെടൽ അനിവാര്യമാണ്. വനിതാ ശിശുക്ഷേമ വകുപ്പ്, പോലീസ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ഉന്നതവിദ്യാഭ്യാസ വകുപ്പ്, കുടുംബശ്രീ, കില, വനിതാ കമ്മീഷൻ, വനിതാ വികസന കോർപ്പറേഷൻ തുടങ്ങിയവയുടെ കീഴിൽ ഏകോപനത്തോടെ പരിപാടികൾ നടപ്പാക്കും. ഈ വകുപ്പുകൾ ചേർന്ന് സമഗ്രമായ ജൻഡർ സെൻസിറ്റൈസേഷൻ ക്യാന്പയിൻ ആരംഭിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു.
സ്ത്രീകളും കുട്ടികളും ഇരയാക്കപ്പെടുന്ന കുറ്റകൃത്യങ്ങളുടെ തോത്, തീവ്രത, സാഹചര്യം എന്നിവ കൂട്ടായ പരിശ്രമങ്ങളിലൂടെ കണ്ടെത്തി പരിഹാര മാർഗങ്ങൾ നിർദേശിക്കുന്നതിന് ക്രൈം മാപ്പിംഗ് നടത്തണം. ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയ ടൂൾ ഉപയോഗിച്ച് വിവരശേഖരണം നടത്തുകയും തദ്ദേശ സ്വയംഭരണ തലത്തിൽ ക്രോഡീകരിച്ച് പരിഹാര മാർഗങ്ങൾ ആരായുകയും ചെയ്യണം.
ഇരയാക്കപ്പെടുന്നവരുടെ വിവരങ്ങൾ ഒരു കാരണവശാലും പുറത്തുപോകാതെ സ്വകാര്യമായി സൂക്ഷിക്കണം. മാധ്യമ വാർത്തകളിൽ ലൈംഗികാതിക്രമത്തിന് ഇരയാക്കപ്പെട്ടവരെ തിരിച്ചറിയാൻ സഹായകരമായ സൂചനകൾ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വനിതാ ശിശു വികസന വകുപ്പ് അങ്കണവാടി പഠനസാമഗ്രികളുടെ ജൻഡർ ഓഡിറ്റ് നടത്തിയ മാതൃകയിൽ മുഴുവൻ പാഠപുസ്തകങ്ങളും ജൻഡർ ഓഡിറ്റിംഗ് നടത്താൻ വിദ്യാകിരണം മിഷനെ ചുമതലപ്പെടുത്തി.
യോഗത്തിൽ മന്ത്രിമാരായ ഡോ.ആർ. ബിന്ദു, വീണാ ജോർജ്, ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് തുടങ്ങിയവർ പങ്കെടുത്തു.