ഇന്ത്യയുടെ ദീർഘദൂര ബാലിസ്റ്റിക് മിസൈൽ അഗ്നി-5 വിജയകരമായി പരീക്ഷിച്ചു. ബുധനാഴ്ച വൈകിട്ട് 7.50ഓടെ ഒഡീഷയിലെ എ.പി.ജെ. അബ്ദുൽ കലാം (വീലർ ദ്വീപ്) ദ്വീപിലായിരുന്നു പരീക്ഷണം. മിസൈലിന് 5,000 കിലോമീറ്റര്‍ പരിധി വരെയുള്ള ലക്ഷ്യങ്ങളെ കൃത്യതയോടെ തകർക്കാന്‍ കഴിയും.
ഭൂതല-ഭൂതല മിസൈലായ അഗ്നി-5ന്റെ പരീക്ഷണം ചൈനയ്ക്കുള്ള ശക്തമായ സന്ദേശമായാണ് കണക്കാക്കുന്നത്. മിസൈൽ പരീക്ഷണ വിജയത്തോടെ ഏഷ്യ മുഴുവൻ ഇന്ത്യയുടെ പ്രഹരപരിധിയിലായി. ഖര ഇന്ധനം ഉപയോഗിച്ച് മൂന്ന് ഘട്ടങ്ങളിലായി പൂർണ പ്രവർത്തന സജ്ജമാകുന്ന ജ്വലനസംവിധാനമാണ് മിസൈലിന്റേത്.
2012 ഏപ്രിൽ 19നാണ് അഗ്നി-5ന്റെ ആദ്യ പരീക്ഷണം നടത്തിയത്. അഗ്നി-5 മിസൈൽ ഡിഫൻസ് റിസർച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ആണ് വികസിപ്പിച്ചത്. 17 മീറ്റര്‍ നീളമുള്ള മിസൈലിന് 50 ടണ്‍ ഭാരമുണ്ട്.