ഇരിട്ടി : സ്വകാര്യ വ്യക്തിയുടെ ആളൊഴിഞ്ഞ പറമ്പിൽ തള്ളിയ മാലിന്യം പോലീസും നാട്ടുകാരും ചേർന്ന് തിരിച്ചെടുപ്പിച്ചു. പായം കരിയാലിലെ ഇലവുങ്കല്‍ എല്‍സമ്മയുടെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ സ്ഥലത്താണ് മട്ടന്നൂരിൽ നിന്നും കൊണ്ടുവന്ന മാലിന്യം തള്ളിയത്. ഇതാണ് മാലിന്യം തള്ളിയ ആളെ തിരിച്ചറിഞ്ഞ് നാട്ടുകാരും പോലീസും ചേർന്ന് തിരികേ എടുപ്പിച്ചത്.
മട്ടന്നൂരിലെ ഒരു കടവൃത്തിയാക്കിയ മാലിന്യമാണ് കരിയാലിലെ പഴയ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിന് എതിര്‍വശത്തുള്ള ഇലവുങ്കല്‍ എല്‍സമ്മയുടെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ സ്ഥലത്ത് മിനിലോറിയില്‍ കൊണ്ടുവന്ന് തള്ളിയത്. സംഭവമറിഞ്ഞ് നാട്ടുകാര്‍ സ്ഥലത്തെത്തുകയും തുടര്‍ന്ന് ഇരിട്ടി പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. ഇരിട്ടി പ്രിന്‍സിപ്പിള്‍ എസ് ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി മാലിന്യം തള്ളിയവരെ കണ്ടെത്തി. മട്ടന്നൂരിലെ ഒരു കാര്‍ഷോറും വൃത്തിയാക്കിയ മാലിന്യമാണ് കൊണ്ടുവന്ന് തള്ളിയതെന്ന് മനസിലാവുകയും പോലീസ് അതിന്റെ ഉടമയെ ബന്ധപ്പെടുകയും ചെയ്തു. മിനിലോറി ഡ്രൈവര്‍ 1500 രൂപ വാങ്ങി സ്വന്തം സ്ഥലത്ത് നിക്ഷേപിക്കാം എന്ന് പറഞ്ഞ് കൊണ്ടുപോവുകയായിരുന്നു എന്ന് ഉടമ പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് മാലിന്യം തള്ളിയ വാഹന ഉടമയെ കൊണ്ട് തന്നെ പോലീസ് ഇവ തിരികേ എടുപ്പിച്ചു. എവിടെയാണ് മാലിന്യം നിക്ഷേപിച്ചതെന്ന് രേഖ മൂലം പോലീസില്‍ അറിയിക്കണമെന്ന് നിർദ്ദേശിച്ചാണ് എസ് ഐ ദിനേശന്‍ കൊതേരി ഇയാളെ വിട്ടയച്ചത്.