സംസ്ഥാനത്തു മഴക്കെടുതി ഗുരുതരമായി ബാധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒക്ടോബർ 12 മുതൽ 20 വരെ 42 മരണങ്ങളാണ് മഴക്കെടുതിയില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അറബിക്കടലിലെ ചക്രവാതച്ചുഴിയും ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദവും ശാന്ത സമുദ്രത്തിലെ ചുഴലിക്കാറ്റും മഴക്കെടുതിയിലേക്കു നയിച്ചു. ഇതിൽ ഉരുൾപൊട്ടലിൽ പെട്ട 19 പേരുടെ (കോട്ടയത്ത്-12, ഇടുക്കി-ഏഴ്) മൃതദേഹങ്ങൾ കണ്ടെത്തി. ആറു പേരെ കാണാതായിട്ടുണ്ട്.
304 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നെന്നും പിണറായി അറിയിച്ചു. 3859 കുടുംബങ്ങള്‍ കഴിയുന്നത് ക്യാമ്പുകളിലാണ്. ക്യാമ്പുകളില്‍ കോവിഡ് പകരാതിരിക്കാന്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്യാമ്പില്‍ പുറത്ത് നിന്നുള്ളവരുടെ സമ്പര്‍ക്കം ഒഴിവാക്കണം. ആരോഗ്യപ്രവര്‍ത്തകരുടെ സേവനം ക്യാമ്പുകളില്‍ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.