കോവിഡിന്റെ പിടി അയഞ്ഞതോടെ സംസ്ഥാനത്ത് ടൂറിസം മേഖല ഉണർവിലേക്ക്. വിനോദസഞ്ചാര മേഖലകളിലേക്കു സഞ്ചാരികളുടെ ഒഴുക്കാണ്. വിദേശസഞ്ചാരികൾ എത്തുന്നില്ലെങ്കിലും ആഭ്യന്തര ടൂറിസ്റ്റുകൾ ആഘോഷമാക്കുന്നുണ്ട്. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിന്റെ അതിർത്തി ജില്ലകളിലെ ടൂറിസ്റ്റ് മേഖലകളിൽ സഞ്ചാരികളുടെ തിരക്കാണ്.
പൂജ അവധി തുടങ്ങിയതോടെ മൂന്നാർ, വാഗമണ് തുടങ്ങിയ വിനോദസഞ്ചാര മേഖലകളിൽ സഞ്ചാരികൾ നിറയുകയാണ്. വാഹനങ്ങളുടെ നീണ്ട നിരയാണ് വഴിനീളെ. ഹോട്ടലുകളും റിസോർട്ടുകളും മുൻകൂട്ടി ബുക്ക് ചെയ്തു കഴിഞ്ഞു. ടൂറി സം രംഗത്തെ ഉണർവാണ് ഇതു സൂചിപ്പിക്കുന്നത്.
രാജ്യാന്തര തലത്തിലും ദേശീയതലത്തിലും കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിലൂടെയും, അന്താരാഷ്ട്ര വിമാനസർവീസുകൾ തുറന്നു കൊടുക്കുന്നതോടു കൂടിയും ടൂറിസം രംഗം കൂടുതൽ കരുത്താർജിക്കുമെന്നാണ് പ്രതീക്ഷ. അതിനുതകുന്ന തരത്തിലുള്ള വിവിധ കാന്പയിനുകളാണ് വിനോദസഞ്ചാരവകുപ്പ് നടപ്പിലാക്കിവരുന്നത്. വിനോദസഞ്ചാരമേഖലയിലെ വരുമാനം കണക്കാക്കുന്നത് കലണ്ടർ വർഷം കേരളം സന്ദർശിക്കുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ്.
വിദേശനാണ്യവരുമാനം 2019 ൽ 10,271.06 കോടി രൂപയായിരുന്നത് 2020ൽ 2,799.85 കോടി രൂപയായി കുറഞ്ഞു. 2020ലെ ആകെ വരുമാനം 11,335.96 കോടി രൂപയാണ്. അതായത്, 2020 വർഷത്തെ ടൂറിസം മേഖലയിലെ ആകെ നഷ്ടം ഏകദേശം 33,500 കോടിക്കു മുകളിലാണ്. 2019ലെ സഞ്ചാരികളുടെ വരവു താരതമ്യം ചെയ്യുന്പോൾ ഏകദേശം 12,000 കോടിയോളം രൂപയുടെ നേരിട്ടുള്ള നഷ്ടം ഉണ്ടായതായും അനുമാനിക്കുന്നു.
നടപ്പുവർഷം ഇതിനകം (2021-22 ഏപ്രിൽ-സെപ്റ്റംബർ) 22.54 ലക്ഷം ആഭ്യന്തര സഞ്ചാരികൾ വന്നുവെന്നാണ് ടൂറിസം വകുപ്പിന്റെ കണക്ക്. ഫാം ടൂറിസം, കാരവൻ ടൂറിസം തുടങ്ങിയ പദ്ധതികളിലൂടെ കൂടുതൽ ആഭ്യന്തര-വിദേശ സഞ്ചാരികളെ ആകർഷിക്കാനുള്ള നടപടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
കോവിഡിന് മുന്പത്തേതിന്റെ 30-40 ശതമാനം വരെ വരുമാനം നടപ്പുവർഷം തിരിച്ചുപിടിക്കാമെന്നാണ് വിലയിരുത്തൽ. പ്രധാന ടൂറിസം കേന്ദ്രങ്ങളിലെല്ലാം വാരാന്ത്യങ്ങളിൽ വൻ തിരക്കുണ്ട്. നിയന്ത്രണങ്ങൾ അയയുന്നതോടെ മറ്റു സംസ്ഥാനക്കാരും വരും. നവംബറോടെ വിമാന സർവീസുകൾ വീണ്ടും സജീവമായേക്കാം. ഇതു വിദേശികൾ നേരിട്ടെത്താനും സഹായിക്കും.
അഞ്ചുലക്ഷം പേർക്ക് സൗജന്യ വീസ അനുവദിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം കൂടുതൽ സഞ്ചാരികളെ കേരളത്തിലേക്ക് എത്തിക്കുമെന്നാണ് പ്രതീക്ഷ. 1,200 ആഭ്യന്തര സഞ്ചാരികളുമായി കഴിഞ്ഞദിവസം കൊർഡേലിയ എന്ന ആഡംബരക്കപ്പൽ കൊച്ചിയിലെത്തി. കോവിഡിനുശേഷം ആദ്യമായാണൊരു ക്രൂസ് കപ്പൽ കേരളതീരം തൊട്ടത്. വിദേശ സഞ്ചാരികളുമായി വീണ്ടും കൊച്ചിയിലേക്കു കപ്പലുകളെത്തും. ഇതു ടൂറിസത്തിന് കൂടുതൽ ഉണർവേകുമെന്നാണ് പ്രതീക്ഷ.