കനത്തമഴയിൽ ഏത് സാഹചര്യവും നേരിടാൻ കരസേനയും വ്യോമ സേനയും സജ്ജം. എം-17 സാരംഗ് ഹെലികോപ്റ്ററുകളും സജ്ജമാണ്. ദുരന്തനിവാരണത്തിന് സേന തയാറായി കഴിഞ്ഞു. പ്രളയ ബാധിത പ്രദേശങ്ങളിലേക്ക് സൈനികരെ വിന്യസിച്ചു. ദക്ഷിണ മേഖല കാമാൻഡിന് കീഴിലുള്ള എല്ലാ താവളങ്ങളും അതീവ ജാഗ്രതയിലാണ്.പ്രളയക്കെടുതി രൂക്ഷമായി ബാധിച്ച കോട്ടയം ജില്ലയിലേക്ക് സൈന്യം പുറപ്പെട്ടു.മേജർ അബിൻ പോളിന്റെ നേതൃത്വത്തിൽ 33 പേരടങ്ങിയ കരസേന സംഘമാണ് കോട്ടയത്തേക്ക് പുറപ്പെട്ടത്. അതേസമയം കനത്ത മഴയെ തുടർന്ന് മലങ്കര ഡാമിൻ്റെ ഷട്ടറുകൾ തുറന്നു. മൂവാറ്റുപുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പെരിങ്ങൽക്കുത്ത് ഡാമിൻ്റെ സ്ലൂയിസ് വാൽവ് തുറന്നു. ചാലക്കുടി പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി. പോത്തുണ്ടി ഡാമിൻ്റെ 3 സ്പിൽവേ ഷട്ടറുകൾ അഞ്ച് സെൻ്റിമീറ്റർ വീതം ഉയർത്തി. കല്ലാർ ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തി. കല്ലാർ പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം. ചിന്നാർ പുഴയുടെ തീരത്തുള്ളവർക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.