ഇന്ധന വിലയിൽ ഇന്നും വർധന. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയും കൂടി. കൊച്ചിയിൽ ഡീസൽ ലിറ്ററിന് 99 .11 രൂപയും പെട്രോൾ ലീറ്ററിന് 105.45 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് ഡീസലിന് 100.94 രൂപയും പെട്രോളിന് 107 .08 രൂപയുമായി.
കോഴിക്കോട് ഡീസലിന് 99.27 രൂപയും പെട്രോളിന് 105.62 രൂപയുമാണ് ഇന്നത്തെ വില. കോവിഡ് പ്രതിസന്ധിയിൽ ജനം നട്ടംതിരിയുന്നതിനിടയിലാണ് യാതൊരു നിയന്ത്രണവുമില്ലാതെ ഇന്ധന വില മുകളിലേക്കു കുതിച്ചുകൊണ്ടിരിക്കുന്നത്.
ഇന്ധന വില കുറഞ്ഞുനിന്നപ്പോൾ നികുതി കുത്തനെ കൂട്ടി ആ വിലക്കുറവിന്‍റെ ആനുകൂല്യം ജനങ്ങൾക്കു നൽകാതിരുന്ന കേന്ദ്രസർക്കാർ എന്നാൽ വില കുത്തനെ കൂടുന്പോഴും നികുതിയിൽ യാതൊരു ഇളവും വരുത്താൻ തയാറായിട്ടില്ല.
ജനങ്ങളെ കൊള്ളയടിക്കുന്നതിനു തുല്യമായ ഭീമമായ നികുതി കുറച്ച് ജനങ്ങൾക്ക് ആശ്വാസം നൽകണമെന്ന മുറവിളി രാജ്യത്തിന്‍റെ പല ഭാഗത്തുനിന്നും ഉയരുന്നുണ്ടെങ്കിലും കേന്ദ്രസർക്കാർ ഇതുവരെ ചെവികൊടുത്തിട്ടില്ല. ഇന്ധനവില വർധനയുടെ പേരു പറഞ്ഞ് മറ്റ് എല്ലാ ഉത്പന്നങ്ങൾക്കും വില കുതിച്ചുയർന്നുകൊണ്ടിരിക്കുകയാണെന്നതാണ് മറ്റൊരു ദുരന്തം.
വാഹനക്കൂലി, പച്ചക്കറിവില, ചിക്കൻ വില, സിമന്‍റ്, കന്പി തുടങ്ങി സർവ സാധനങ്ങൾക്കും തീപിടിച്ച വിലയാണ്. ഇതു ദിനം പ്രതി കൂടുകയും ചെയ്യുന്നു.