യുവതി പാമ്പുകടിയേറ്റ് മരിച്ചു എന്ന തരത്തില്‍ വെറുമൊരു പ്രാദേശിക വാര്‍ത്തയായി ഒതുങ്ങേണ്ടിയിരുന്ന സംഭവമാണ് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ട കൊലപാതകമായി പിന്നീട് മാറിയത്. സൂരജിനെ ഉത്രയുടെ വീട്ടുകാര്‍ക്ക് സംശയമുണ്ടായിരുന്നെങ്കിലും മുന്‍വിധിയിലേക്ക് എത്തേണ്ടതില്ലെന്ന് ആദ്യഘട്ടത്തില്‍ അവര്‍ തീരുമാനിച്ചിരുന്നു.
ഉത്ര മരിച്ച ശേഷം കൊലപാതകിയായ സൂരജ് അലറിവിളിച്ചും പൊട്ടിക്കരഞ്ഞും നിഷ്‌കളങ്കനായി അഭിനയിക്കുകയായിരുന്നു. എന്നാല്‍ വളരെ പെട്ടെന്ന് തന്നെ സൂരജില്‍ വന്ന മാറ്റങ്ങള്‍ ഉത്രയുടെ വീട്ടുകാര്‍ ശ്രദ്ധിച്ചു. സുഹൃത്തുക്കള്‍ എത്തുമ്പോള്‍ അവരോട് സൂരജ് പെരുമാറിയിരുന്ന രീതിയാണ് വീട്ടുകാരില്‍ ആദ്യം സംശയം തോന്നിപ്പിച്ചത്. ഭാര്യ മരിച്ച ഒരാളില്‍ കാണുന്ന ഒരു വിഷമവും സൂരജില്‍ പ്രകടമായിരുന്നില്ല.
വൈകുന്നേരം തന്നെ കാണാനെത്തുന്ന സുഹൃത്തക്കളോട് വീടിന് പുറത്ത് കൂടി നിന്ന് സൂരജ് വളരെ വൈകിയും സംസാരിച്ചിരുന്നു. ഉച്ചത്തില്‍ സംസാരിച്ചും തമാശ പറഞ്ഞുമുള്ള സൂരജിന്റെ പെരുമാറ്റം ഉത്രയുടെ വീട്ടുകാരുടെ സംശയം വര്‍ധിപ്പിച്ചു. ഇതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്.
സൂരജിന്റെ സുഹൃത്തുക്കളില്‍ നിന്ന് നിര്‍ണായകമായ മൊഴി ലഭിച്ചിരുന്നു അന്വേഷണ സംഘത്തിന്. മാനസിക വളര്‍ച്ചയില്ലെന്ന കാരണം പറഞ്ഞ് ഉത്രയെ ഒരിടത്തും ഒപ്പം കൂട്ടാന്‍ സൂരജ് ഇഷ്ടപ്പെട്ടിരുന്നില്ലെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. തന്റെ ഭാര്യയെന്നോ കുട്ടിയുടെ അമ്മയെന്നോ ഒരു പരിഗണനയും സൂരജ് നല്‍കിയിരുന്നില്ല. വിവാഹ ചടങ്ങുകളിലോ സുഹൃത്തുക്കളുടെ വീട്ടിലേക്കോ ഉത്രയെ സൂരജിനൊപ്പം ഒരിക്കല്‍ പോലും സുഹൃത്തുക്കള്‍ കണ്ടിട്ടില്ല.
വീട്ടില്‍ കാറും, ഓട്ടോറിക്ഷയുമൊക്കെ ഉണ്ടായിട്ടും ഉത്രയെ ആദ്യമായി പാമ്പ് കടിച്ച ദിവസം ആശുപത്രിയില്‍ കൊണ്ട് പോകാന്‍ പോലും സൂരജ് തയ്യാറിയില്ല. മദ്യപിച്ചിട്ടുണ്ടായിരുന്നതിനാല്‍ വാഹനമോടിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് സുഹൃത്ത് സുജിത്തിനെയാണ് ആശുപത്രിയില്‍ കൊണ്ട് പോകാന്‍ സൂരജ് വിളിച്ചത്. സുജിത്ത് എത്തുന്ന സമയം കൊണ്ട് ഉത്രയുടെ മരണം ഉറപ്പിക്കുകയെന്ന് മാത്രമായിരുന്നു സൂരജ് ലക്ഷ്യമിട്ടത്.
ഉത്രയെ തിരുവല്ലയിലെ ആശുപത്രിയില്‍ കൊണ്ടുപോയ ആംബുലന്‍സില്‍ സുജിത്തും ഒപ്പം ഉണ്ടായിരുന്നു. ഏറെ നേരം സൂരജ് തല കുനിച്ച് ഇരിക്കുകയായിരുന്നുവെന്നാണ് സുജിത്തിന്റെ മൊഴി. പിന്നീട് ഉത്ര മരിച്ച വിവരമറിഞ്ഞ് അഞ്ചലിലെ അവരുടെ വീട്ടിലെത്തിയപ്പോള്‍ പൊട്ടക്കരയുന്ന സൂരജിനെയാണ് കണ്ടതെന്നും സുഹൃത്ത് നല്‍കിയ മൊഴിയില്‍ പറയുന്നു.
പാമ്പുപിടുത്തക്കാരന്‍ സുരേഷിനെ വിളിക്കാന്‍ സൂരജ് ആദ്യം ഉപയോഗിച്ചത് എല്‍ദോസ് എന്ന സുഹൃത്തിന്റെ മൊബൈല്‍ ഫോണാണ്. സൂരജിന്റെ പക്കല്‍ സ്വന്തം ഫോണ്‍ ഉണ്ടായിട്ടും അത് ഉപയോഗിക്കാതെയാണ് തന്റെ ഫോണ്‍ ഉപയോഗിക്കുകയായിരുന്നുവെന്ന് എല്‍ദോസ് കോടതിയില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.