ഇരിട്ടി: ആറളം ഫാമിനെ കേളകം പഞ്ചായത്തുമായി എളുപ്പത്തിൽ കൂട്ടിയിണക്കുന്ന വളയംചാൽ കോൺക്രീറ്റ് പാലം നിർമ്മാണത്തിലെ പ്രതിസന്ധി അവസാനിച്ചു . സ്വകാര്യവ്യക്തി സ്ഥലം കൈമാറഞ്ഞതുമൂലം നിർമ്മാണം നിലച്ച പാലത്തിന്റെ പ്രതിസന്ധിയാണ് അവസാനിച്ചത്. പാലത്തിന്റെ മൂന്ന് തൂണുകളുടെ നിർമ്മാണവും ഉപരിതല കോൺക്രീറ്റും പൂർത്തിയായി ഒരു വർഷം കഴിഞ്ഞെങ്കിലും നാലാമത്തെ തൂണിന്റെ നിർമ്മാണത്തിനായി സ്വകാര്യ വ്യക്തിയിൽ നിന്നും ഏറ്റെടുത്തു നൽകേണ്ട ഭൂമിയുടെ കൈമാറ്റം സംബന്ധിച്ച അനിശ്ചിതത്വം മൂലമാണ് പാലം പണി നിർത്തിവെക്കേണ്ടി വന്നത് . ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം പാലത്തിന്റെ തൂണിന്റെ നിർമ്മാണത്തിനും അപ്രോച്ച് റോഡിനുമായി 20 സെന്റ് സ്ഥലം ഏറ്റെടുത്ത് കഴിഞ്ഞ ദിവസം കൈമാറി. തലശേരി ലാന്റ് അക്വിസിഷൻ വിഭാഗമാണ് ഭൂമി ഏറ്റെടുത്തത്. പട്ടിക വർഗ വികസന വകുപ്പിന് വേണ്ടി ഏറ്റെടുത്തഭൂമി പാലം നിർമ്മാണ ഏജൻസിയായ കിറ്റ്‌കോയ്ക്ക് കൈമാറും.
തലശ്ശേരി ലാൻഡ് അക്വസിഷൻ തഹസിൽദാർ സി.സുനിൽ കുമാർ, റവന്യു ഇൻസ്‌പെക്ടർ സി.എൻ. പ്രദീപൻ എന്നിവർ ടി ആർ ഡി എം സൈറ്റ് മാനേജർ പി.പി. ഗിരീഷിന് ഏറ്റെടുത്ത സ്ഥലത്തിന്റെ രേഖകൾ കൈമാറി. വളയംചാൽ സ്വദേശി കളപ്പുരയ്ക്കൽ തോമസിന്റെ 20 സെന്റ് സ്ഥലമാണ് പട്ടിക വർഗ വികസന വകുപ്പിന് ഏറ്റെടുത്ത് നൽകിയത്. സ്ഥലത്തിന് റവന്യൂവകുപ്പിന്റെ കണക്ക് പ്രകാരം 6,60,978 രൂപ തോമസിന് നൽകി.
രേഖകൾ കൈമാറുന്ന ചടങ്ങിൽ പാലം നിർമ്മാണ നിർവഹണ ഏജൻസി കിറ്റ് കോയുടെ സൈറ്റ് എഞ്ചിനീയർ സച്ചിൻ പി ദേവ് ,ഭരത് മോഹൻ, പാലം ടെണ്ടർ എടുത്ത ഏജൻസി എഞ്ചിനീയർ രജിത് കുമാർ, കളപ്പുരയ്ക്കൽ തോമസ് മകൻ ജോഷി എന്നിവരും ഉണ്ടായിരുന്നു.
പാലത്തിന്റെ പുഴയിൽ നിർമ്മിക്കേണ്ട തൂണിന്റെയും ആറളം വളയംചാൽ ഭാഗത്തും നിർമ്മിക്കേണ്ട തൂണിന്റെയും നിർമ്മാണം പൂർത്തിയായിട്ട് ഒരു വർഷം കഴിഞ്ഞു. വില സംബന്ധിച്ച സ്ഥലം ഉടമയുമായി ധാരണയിലെത്താൻ കഴിയാതിരുന്നതാണ് നിർമ്മാണത്തിന് പ്രതിസന്ധിയായത് . കഴിഞ്ഞ കാല വർഷത്തിന് മുൻമ്പ് പൂർ്ത്തിയാകേണ്ടതായിരുന്നു പാലം. ദിനം പ്രതി നൂകണക്കിന് തൊഴിലാളികളും വിദ്യാർത്ഥികളുമെല്ലാം കേളകം പഞ്ചായത്തുമായി ബന്ധപ്പെടുന്നത് വളയം ചാലിലെ തൂക്കുപാലം വഴിയാണ് . തൂക്കുപാലം അപകടഭീഷണിയിലാണ്. തൂക്കുപാലം തകർന്ന ഉണ്ടായ അപകടങ്ങളും വിദ്യാർഥികളുടെ യാത്രാ പ്രശ്‌നവും കണക്കിലെടുത്താണ് പുതിയ പാലത്തിന് നബാർഡ് പദ്ധതിയിൽ നിന്നും അനുമതി കിട്ടിയത്.