സിൽവർലൈൻ പദ്ധതിക്കായി 33,700 കോടി രൂപയുടെ വിദേശ വായ്പ എടുക്കുന്നതിന് കേന്ദ്ര സാമ്പത്തികകാര്യ മന്ത്രാലയത്തിൽ പദ്ധതി റിപ്പോർട്ട് സമർപ്പിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. 63,941 കോടി രൂപയാണ് ആവശ്യമായി വരിക. 2150 കോടി രൂപ റയിൽവേ വിഹിതമായും വരും. സംസ്ഥാനസർക്കാർ 3253 കോടി രൂപ വഹിക്കും. 4252 കോടി രൂപ പൊതുജന ഓഹരി പങ്കാളിത്തത്തിലൂടെ സമാഹരിക്കും. ഭൂമി ഏറ്റെടുക്കലിന് ആവശ്യമായ 13,265 കോടി രൂപ ഹഡ്‌കോ, കിഫ്ബി, ഐ.ആർ.എഫ്.സി. തുടങ്ങിയ സ്ഥാപനങ്ങളിൽനിന്ന് സമാഹരിക്കും. ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് വായ്പയെടുക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാൻ നീതീ ആയോഗ് അനുമതി നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു. പി.എസ്. സുപാൽ, സി.കെ. ആശ, വി.ആർ. സുനിൽകുമാർ, പി. ബാലചന്ദ്രൻ എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
പൗരാവകാശം ധ്വംസിക്കുന്ന നിയമമുണ്ടാക്കില്ല
പൗരാവകാശ ധ്വംസനമുണ്ടാകുന്ന ഒരു നിയമനിർമാണവും കേരളത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംഘടിത കുറ്റകൃത്യങ്ങൾ തടയുന്നതിന് നിയമനിർമാണം നടത്താൻ ചീഫ് സെക്രട്ടറി, ആഭ്യന്തരവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി, നിയമവകുപ്പ് സെക്രട്ടറി, മുൻ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ കെ.കെ. രവീന്ദ്രനാഥ് എന്നിവരടങ്ങിയ സമിതി രൂപവത്കരിച്ചു. റിപ്പോർട്ട് ലഭ്യമാകുന്ന മുറയ്ക്ക് തുടർ നടപടികൾ സ്വീകരിക്കുമെന്നും കെ.കെ. രമ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ. ബാബു എന്നിവരുടെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകി.
സച്ചാർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാലോളി കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കുന്നത് പരിശോധിക്കാൻ ഏകീകൃത സംവിധാനം ഏർപ്പെടുത്താൻ ആലോചിക്കുന്നെന്ന് മുഖ്യമന്ത്രി അറിയിച്ചു. എൻ. ഷംസുദ്ദീൻ, എ.കെ.എം. അഷ്‌റഫ്, നജീബ് കാന്തപുരം, ടി.വി. ഇബ്രാഹീം എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.