ആകാശ നീലിമയിൽ സായന്തനത്തിന് മാറ്റുകൂട്ടി ‘ആകാശകൊട്ടാരം’ ദൃശ്യവിരുന്നൊരുക്കുന്നു. അമേരിക്ക, റഷ്യ, ജപ്പാൻ, കാനഡ , ഇറ്റലി, യൂറോപ്പ് , ബ്രസീൽ എന്നി രാജ്യങ്ങൾ ഒത്തുചേർന്ന് പല ഘട്ടങ്ങളായി ആകാശത്ത് നിർമ്മിച്ച ബഹിരാകാശനിലയമാണ് ഒക്ടോബർ 12 ന് അത്ഭുത കാഴ്ചയാകുന്നത്.
ഇതുവരെ ബഹിരാകാശനിലയം കാണാത്തവർക്ക് കാണുവാൻ ഒരു സുവർണാവസരം കൂടിയാണ്. ഒരു ഫുട്‌ബോൾ ഫീൽഡിന്റെ അത്ര വലിപ്പമുണ്ട് ഈ നിലയത്തിന്. ദിവസവും 3 – 4 തവണ ഇന്ത്യയുടെ മുകളിലൂടെ പോകുമെങ്കിലും നമുക്ക് അടുത്ത് കാണാൻ സാധിക്കുന്നത് മാസങ്ങൾ കൂടുമ്പോഴാണ് എന്ന് മാത്രം. ഭൂമിയിൽ നിന്നും 50 കിലോമീറ്റർ അകലെ ദൃശ്യമാകും.
ഒക്ടോബർ 12 വൈകീട്ട് 6.41 നു ഒരു നക്ഷത്രം കണക്കെ ദൃശ്യമായി വരും. 6. 45 നു തലയ്ക്കു മുകളിൽ ചന്ദ്രന്റെ അടുത്ത് നല്ല ശോഭയോടെ എത്തും. 6. 47 നു തെക്കു കിഴക്കായി അസ്തമിക്കും. ഈ സമയം ഗ്രഹങ്ങളുടെ ഒത്തുചേരലും പുതിയ ദൃശ്യ അനുഭവമാകും. പടിഞ്ഞാറായി നല്ല ശോഭയോടെ ശുക്രനെ കാണാം. അതിനു മുകളിലായി ചന്ദ്രനെ കാണാം. കാൽഭാഗം മാത്രമേ ചന്ദ്രൻ ദൃശ്യമാവൂ.
അതിനു മുകളിലൂടെ ആയിരിക്കും സ്റ്റേഷൻ കടന്നു പോകുക. അതിനടുത്തായി അൽപ്പം തെളിച്ചം കുറഞ്ഞു ശനി ഗ്രഹത്തെ കാണാം.
അതിനടുത്തായി നന്നായി തെളിഞ്ഞു വ്യാഴം ഗ്രഹത്തെയും കാണാം.
സ്റ്റേഷൻ കടന്നുപോവുമ്പോൾ ശുക്രനെയും, ചന്ദ്രനെയും, ശനിയെയും, വ്യാഴത്തെയും ഒരേ ലൈനിൽ കാണാമെന്നത് ഈ ദിവസത്തിൻ്റെ പ്രത്യേകതയാണ്.