ഇരിട്ടി: സ്കൂൾ ഭരണ സമിതി അംഗങ്ങൾ തമ്മിലുള്ള നിയമതർക്കത്തെ തുടർന്ന് പ്രതിസന്ധിയിലായ ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ വിവിധ സംഘടനാ കൂട്ടയ്മയിൽ ശുചീകരിച്ചു. ഏതാനും വര്ഷങ്ങളായി കോടതിയിൽ തർക്കം നീണ്ടുപോകുന്നതുമൂലം പ്രതിസന്ധിയിലായ സ്‌കൂൾ ഇപ്പോൾ ഡി ഇ ഒ നിയന്ത്രണത്തിലാണ് . സ്‌കൂൾ തുറക്കാനിരിക്കേ ഭരണ പ്രതിസന്ധി ഒഴിവാക്കുന്നതിനും സ്കൂളിൻ്റെ നിലവിലുള്ള ശോചനീയാവസ്ഥ പരിഹരിക്കുന്നതിനും സർക്കാരും വിദ്യാഭ്യാസ വകുപ്പും ഇടപെടണമെന്ന് സ്കൂൾ പിടിഎ ഭാരവാഹികൾ കഴിഞ്ഞ ദിവസം പത്ര സമ്മേളനത്തിൽ ആവശ്യപ്പെട്ടിരുന്നു . അംഗങ്ങൾ തമ്മിലുള്ള നിയമതർക്കം സ്ക്കൂളിൻ്റെ എല്ലാ വിധത്തിലുള്ള വികസന പ്രവർത്തനങ്ങളെയും പിറകോട്ട് അടിപ്പിക്കുകയും ദൈനംദിന പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് കഴിഞ്ഞദിവസം സ്‌കൂളിൽ വിളിച്ചുകൂട്ടിയ വിവിധ സംഘടനകളുടെ യോഗമാണ് സ്‌കൂൾ മുഴുവൻ ശുചീകരിക്കാൻ തീരുമാനിച്ചത്.
സ്‌കൂൾ അദ്ധ്യാപകർക്ക് പുറമേ പി ടി എ , 1989 പൂർവ വിദ്യാർത്ഥി കൂട്ടായ്മ, ഡി വൈ എഫ് ഐ , എസ് എഫ് ഐ , എ ബി വി പി , സേവാഭാരതി കീഴൂർ യൂണിറ്റ്, നന്മ ചാരിറ്റബിൾ സൊസൈറ്റി, പൊതുജനങ്ങൾ എന്നിവർ ഞായറാഴ്ച നടന്ന ശുചീകരണ പ്രവർത്തിയിൽ പങ്കാളികളായി. സ്‌കൂൾ പരിസരത്തും , ക്‌ളാസ് റൂമുകളിലും ഉൾപ്പെടെയുള്ള മുഴുവൻ മാലിന്യങ്ങളും ഇവർ നീക്കി.
നഗരസഭാ അദ്ധ്യക്ഷ കെ. ശ്രീലത ശുചീകരണ പ്രവർത്തികൾ ഉദ്‌ഘാടനം ചെയ്തു. വാർഡ് കൗൺസിലർ പി.പി. ജയലക്ഷ്മി, സ്‌കൂൾ പ്രിൻസിപ്പാൾ കെ. ഇ. ശ്രീജ, പ്രഥമാദ്ധ്യാപകൻ എം. ബാബു, മദർ പി ടി എ പ്രസിഡന്റ് ലിസമ്മ വർഗീസ് എന്നിവർ നേതൃത്വം നൽകി.