വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് അഞ്ച് രൂപയായും മിനിമം ചാര്‍ജ് 10 രൂപയായും ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് ബസ് ഉടമകൾ. ജസ്റ്റീസ് രാമചന്ദ്രന് കമ്മിറ്റി ശിപാര്‍ശ ചെയ്ത നിരക്ക് വർധന നടപ്പിലാക്കിയാൽ മാത്രമേ നിലവിൽ വ്യവസായ മേഖലയെ മുന്നോട്ടു കൊണ്ടുപോകാനാകൂവെന്നും വസ്തുതകൾ സര്‍ക്കാരിന് അറിയാമെന്നിരിക്കേ ഇതിൽ നടപടികള്‍ സ്വീകരിക്കാത്തത് ദുഃഖകരമാണെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് ജനറല്‍ സെക്രട്ടറി ലോറന്‍സ് ബാബു പറഞ്ഞു.
2021 ജൂലൈ 1 മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള സ്റ്റേജ് കാര്യേജുകളുടെ റോഡ് ടാക്സ് പൂര്‍ണമായും ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസ് ഉടമകള്‍ മുന്നോട്ടുവയ്ക്കുന്നത്.
വിദ്യാര്‍ഥികളുടെ നിലവിലെ കണ്സഷന് തുകയനുസരിച്ച് നൂറ് വിദ്യാര്‍ഥികള്‍ ബസില്‍ കയറിയാലേ ഒരു ലിറ്റര്‍ ഡീസല്‍ നിറയ്ക്കുന്നതിനുള്ള തുക ലഭിക്കൂ. വിദ്യാര്‍ഥികളെ മാത്രം കയറ്റി സര്‍വീസ് നടത്താനാകില്ല. കോവിഡിനെത്തുടര്‍ന്ന് പൊതുഗതാഗതത്തെ ആശ്രയിക്കുന്നവരുടെ എണ്ണവും കുറഞ്ഞിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയും ആവശ്യങ്ങളും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കടക്കം നിവേദനം നല്‍കിയിട്ടുണ്ട്. ഈ ആഴ്ച ചര്‍ച്ചകള്‍ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സ്കൂള്‍ തുറക്കുന്നതിനു മുന്‍പായി ഇക്കാര്യം പരിഗണിക്കണമെന്നാണു ബസുടമകളുടെ ആവശ്യം.