ഇന്ത്യയിൽ ഒന്നുമില്ലാത്ത ആറുപേരിൽ അഞ്ചും താഴ്ന്ന ഗോത്രങ്ങളിലും വിഭാഗങ്ങളിലുംപെട്ടവരെന്ന് ഐക്യരാഷ്ട്ര സംഘടനാ റിപ്പോർട്ട്. വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ഗ്ലോബൽ മൾട്ടിഡൈമെൻഷണൽ പോവർട്ടി ഇൻഡക്സിന്റെ വിശകലനത്തിലാണ് വിവരം. ഭക്ഷണ ദൗർലഭ്യത്തിനു പുറമെ, ജീവിതസൗകര്യം, ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽസാഹചര്യം, ശാക്തീകരണം എന്നിവയിലെ പിന്നാക്കാവസ്ഥയും ആക്രമണങ്ങൾക്ക് ഇരയാകാനുള്ള സാധ്യതയും മറ്റ് ഘടകങ്ങളും പരിഗണിച്ചാണ് ഇൻഡക്സ് തയ്യാറാക്കിയിരിക്കുന്നത്.
രാജ്യത്തെ ആകെ ജനസംഖ്യയുടെ 9.4 ശതമാനം വരുന്ന ഗോത്രവർഗമാണ് ഏറ്റവും പിന്നാക്കാവസ്ഥയിലുള്ളത്. ഈ വിഭാഗങ്ങളിൽപ്പെട്ട 6.5 കോടിയാളുകൾ വിവിധതരത്തിലുള്ള ദാരിദ്ര്യം അനുഭവിക്കുന്നു.
ഈ പട്ടികയിലുള്ള ആകെ ഇന്ത്യക്കാരുടെ ആറിലൊന്നാണിത്. എസ്‌സി വിഭാഗത്തിൽ 33.3ശതമാനം ആളുകളും ഒബിസി വിഭാഗത്തിന്റെ 27.2 ശതമാനവും അതീവ പിന്നാക്കാവസ്ഥയിലാണ്. എന്നാൽ, ഇവർ ഗോത്രവർഗക്കാരെ അപേക്ഷിച്ച് ഭേദപ്പെട്ട നിലയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ലോകമെമ്പാടും 130 കോടി പേരാണ് പട്ടികയിൽ. ഇതിൽ മൂന്നിൽ രണ്ടും (83.6 കോടി) സബ് സഹാറൻ ആഫ്രിക്കയിലും തെക്കേഷ്യയിലുമാണ്. ഇന്ത്യ –-22.7 കോടി, പാകിസ്ഥാൻ–- 7.1 കോടി, എത്യോപ്യ–- 5.9 കോടി, നൈജീരിയ–- 5.4 കോടി, ചൈന–- 3.2 കോടി, ബംഗ്ലാദേശ്–- മൂന്നുകോടി, കോംഗോ–- 2.7 കോടി എന്നീ രാജ്യങ്ങളിൽമാത്രം 50 കോടിയാളുകൾ അതീവ പിന്നാക്കാവസ്ഥയിലാണ്.