മാഹി: വടക്കെമലബാറിലെ പ്രധാന തീർഥാടനകേന്ദ്രമായ മാഹി സെന്റ് തെരേസാസ് ദേവാലയത്തിൽ വിശുദ്ധ അമ്മത്രേസ്യയുടെ തിരുനാൾ ആഘോഷത്തിന് തുടക്കമായി. ഇന്നലെ രാവിലെ 11.30 ന് വികാരി ഫാ. വിൻസെന്റ് പുളിക്കൽ കൊടിയേറ്റി. ഇതേസമയം തിരുനാൾ ആഘോഷം വിളിച്ചറിയിച്ച് നഗരസഭയുടെ സൈറൺ മുഴക്കി. തുടർന്ന് വികാരി അൾത്താരയിലെ പ്രത്യേക അറയിൽ സൂക്ഷിച്ച വിശുദ്ധ അമ്മത്രേസ്യയുടെ തിരുസ്വരൂപം പുറത്തെടുത്ത് ദേവാലയത്തിലെ പ്രധാന കവാടത്തിൽ കൊണ്ടുവന്നശേഷം വലതുവശത്തെ കവാടത്തിൽ തയാറാക്കിയ പ്രത്യേക പീഠത്തിൽ പ്രതിഷ്ഠിച്ചു. ഇതോടെ 18 ദിവസം നീണ്ടുനിൽക്കുന്ന തിരുനാൾ ആഘോഷത്തിന് തുടക്കമായി. വൈകുന്നേരം കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതലയുടെ കാർമികത്വത്തിൽ ദിവ്യബലി, നൊവേന എന്നിവ നടന്നു.
14,15 തീയതികളിലാണ് പ്രധാന തിരുനാൾ. 14ന് തിരുനാൾ ജാഗര ദിനത്തിൽ വൈകുന്നേരം ആറിന് കൊല്ലം രൂപത ബിഷപ് ഡോ. പോൾ മുല്ലശേരിയുടെ കാർമികത്വത്തിൽ ദിവ്യബലി നടക്കും. തുടർന്ന് രാത്രി എട്ടിന് തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള നഗരപ്രദക്ഷിണം ഉണ്ടായിരിക്കും. 15ന് തിരുനാൾ ദിനത്തിൽ രാവിലെ 10.30 ന് കോഴിക്കോട് രൂപത ബിഷപ് ഡോ. വർഗീസ് ചക്കാലക്കലിന്റെ കാർമികത്വത്തിൽ സാഘോഷമായ ദിവ്യബലി, നൊവേന എന്നിവ നടക്കും. തിരുനാൾദിനങ്ങളിൽ എല്ലാ ദിവസങ്ങളിലും രാവിലെയും വൈകുന്നേരവും ദേവാലയത്തിൽ ദിവ്യബലി ഉണ്ടായിരിക്കും.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഈ വർഷവും തിരുനാൾ ആഘോഷങ്ങൾ നടക്കുക. തിരുസ്വരൂപത്തിൽ വിശ്വാസികൾക്ക് പൂമാലകൾ ചാർത്തുവാൻ അനുവാദമില്ല. ദേവാലയത്തിനകത്ത് ഒരേസമയം 40 പേർക്കു മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. തീർഥാടകർക്ക് തിരുസ്വരൂപം പുറത്തുനിന്ന് വണങ്ങുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഉരുളൽ നേർച്ച, മതമൈത്രീ സമ്മേളനം എന്നിവ ഇക്കുറി ഉണ്ടാകില്ല. തിരുനാൾ 22 ന് സമാപിക്കും.