കേരളത്തനിമയിൽ കേരളീയ വസ്ത്രങ്ങളണിഞ്ഞു മുഖ്യാതിഥിയായ ഗവർണറും കുട്ടിഡോക്ടർമാരുമെത്തിയതോടെ കേരള ആരോഗ്യശാസ്ത്ര സർവകലാശാല ഇന്നേവരെ കണ്ടിട്ടില്ലാത്ത പുതുമോടിയിലായി. ആരോഗ്യസർവകലാശാലയുടെ പതിനാലാമത് ബിരുദദാന ചടങ്ങാണ് തനി കേരളീയ ശൈലിയിൽ നടത്തി ചരിത്രത്തിൽ ഇടം പിടിച്ചത്.
കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ട് നടത്തിയ ബിരുദദാന ചടങ്ങിന്റെ മുഖ്യ ആകർഷണം ഗൗണിനും പാന്റ്സിനും പകരം മുണ്ടും ജുബ്ബയും വേഷ്ടിയും ധരിച്ച ആൺകുട്ടികളും കേരള സാരിയുടുത്ത പെൺകുട്ടികളും തന്നെയായിരുന്നു. ചടങ്ങിനു മാറ്റുകൂട്ടാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുണ്ടും ജുബ്ബയും വേഷ്ടിയും ധരിച്ചെത്തി.
ബ്രിട്ടീഷ് മേൽക്കോയ്മ അവസാനിച്ച് ഏഴര പതിറ്റാണ്ടു കഴിഞ്ഞിട്ടും തുടർന്നുവന്നിരുന്ന ബിരുദദാന ചടങ്ങുകളിലെ ഗൗൺ പൂർണമായും ഒഴിവാക്കണമെന്ന തീരുമാനം യാഥാർഥ്യമാവുകയായിരുന്നു.
സാധാരണ ഗൗണുകൾ ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് വിദ്യാർഥികൾക്കു വാടകയ്ക്കു നൽകാറുള്ളത്. ഇതു ധരിച്ചാണ് വിദ്യാർഥികൾ ബിരുദദാന ചടങ്ങിൽ പങ്കെടുക്കുക. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ പലരും ധരിച്ച കോട്ടുകൾ ധരിക്കുന്നതിന്റെ അപകടസാധ്യത മനസിലാക്കിയതു കൊണ്ടുകൂടിയാണ് പതിവുവേഷത്തിനു പകരം കേരളീയ വസ്ത്രങ്ങൾ മതിയെന്ന തീരുമാനത്തിലേക്കു നീങ്ങിയത്.
ആരോഗ്യസർവകലാശാലയ്ക്കു കീഴിലെ വിവിധ കോളജുകളിൽനിന്നുള്ള 70,911 വിദ്യാർഥികൾ തങ്ങൾ സ്ത്രീധനം വാങ്ങില്ലെന്നു പ്രഖ്യാപിച്ചു സമ്മതപത്രം ഗവർണർക്കു കൈമാറിയതും ചരിത്രമായി.
മെഡിസിൻ, ഡെന്റൽ സയൻസ്, ആയുർവേദം, ഹോമിയോ, സിദ്ധ, നഴ്സിംഗ്, ഫാർമസി, അലെഡ് ഹെൽത്ത് സയൻസസ് എന്നീ വിഭാഗങ്ങളിൽനിന്നായി 14,229 വിദ്യാർഥികൾക്കാണു ബിരുദം നൽകിയത്. ഇവരിൽ 2,217 പേർ ബിരുദാനന്തര ബിരുദം നേടിയവരാണ്.
സർവകലാശാലയുടെ ആദ്യ ഡോക്ടർ ഓഫ് സയൻസ് ഓണററി ബിരുദം വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിലെ മാനസികരോഗ വിഭാഗം മേധാവി ഡോ. പോൾ സ്വാമിദാസ് സുധാകർ റസലിനു ഗവർണർ സമ്മാനിച്ചു.