തദ്ദേശഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ട് ട്രഷറി അക്കൗണ്ടിൽ സൂക്ഷിക്കണമെന്ന ഉത്തരവിലുറച്ച് ധനവകുപ്പ്. നേരത്തെ എടുത്ത തീരുമാനമാണെന്ന നിലപാടിലാണ് ധനവകുപ്പ്. പണം ഏതു സമയത്തും പിൻവലിക്കാമെന്നും ട്രഷറി നിയന്ത്രണം ഈ ഫണ്ടിനു ബാധകമാകില്ലെന്നുമാണ് ധനവകുപ്പു നിലപാട്. ധനവകുപ്പ് മുഖ്യമന്ത്രിക്ക് കുറിപ്പു നൽകി.
ഏപ്രിൽ ഒന്ന് മുതൽ തദ്ദേശ സ്ഥാപനങ്ങളുടെ തനതു ഫണ്ട് ട്രഷറിയിൽ നിക്ഷേപിക്കണമെന്ന ഉത്തരവിനെതിരേ തദ്ദേശവകുപ്പ് അതൃപ്തി അറിയിച്ചിരുന്നു. ഫണ്ട് ബാങ്ക് അക്കൗണ്ടിൽ സൂക്ഷിക്കാൻ 10 വർഷം മുൻപ് നൽകിയ അനുമതി ധനവകുപ്പ് പിൻവലിച്ചതാണ് വിവാദമായത്. ധനവകുപ്പ് ഏകപക്ഷീയമായി എടുത്ത തീരുമാനം തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന് തദ്ദേശവകുപ്പിന്റെ ആക്ഷേപം.
കഴിഞ്ഞ 18നാണ് ധനവകുപ്പ് ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. തനതു ഫണ്ട് സ്പെഷൽ ട്രഷറി സേവിംഗ്സ് അക്കൗണ്ടിൽ സൂക്ഷിക്കണമെന്നായിരുന്നു നിർദ്ദേശം. മറ്റു വകുപ്പുകൾ ഇക്കാര്യത്തിൽ നിർദ്ദേശം പുറപ്പെടുവിക്കരുതെന്നും ധനവകുപ്പിന്റെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. തദ്ദേശവകുപ്പ് ഉൾപ്പെടെയുള്ള വകുപ്പുകൾ ഇടപെടരുന്നാണ് നിർദ്ദേശം.
തദ്ദേശവകുപ്പ് അറിയാതെയുള്ള ധനവകുപ്പിന്റെ കൈകടത്തലിനെതിരേ തദ്ദേശ വകുപ്പു മുഖ്യമന്ത്രിയെ സമീപിച്ചു. തുടർന്നാണ് ധനവകുപ്പ് മുഖ്യമന്ത്രിയെ ഇക്കാര്യം അറിയിച്ചത്.