ഇന്നു ലോക റാബീസ് ദിനമായി ആചരിക്കുമ്പോള്‍ പേ വിഷബാധ മൂലമുള്ള മരണങ്ങള് ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ലോകത്ത് പേ വിഷബാധ മൂലമുള്ള മരണം 2030 തോടുകൂടി പൂജ്യത്തിലെത്തിക്കുകയാണ് ലക്ഷ്യം.
ഇതിനായി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെയും ശക്തമായ ബോധവത്കരണത്തിലൂടെയും മൃഗങ്ങളുടെ കടി ഏല്‍ക്കുന്നത് കുറച്ചു കൊണ്ടുവരാനാണ് ശ്രമം.
റാബീസ്: ‘വസ്തുതകള്‍ അറിയാം, ഭീതി ഒഴിവാക്കാം’ എന്നതാണ് 2021ലെ ലോക റാബീസ് ദിന സന്ദേശം. നായയോ മറ്റേതെങ്കിലും മൃഗങ്ങളോ കടിച്ചാൽ മുറിവ് സാരമുള്ളതല്ലെങ്കില്‍ കൂടി നിസാരമായി കാണരുത്. ആദ്യം കടിച്ച ഭാഗം സോപ്പുപയോഗിച്ച് നന്നായി കഴുകുക. സോപ്പുപയോഗിച്ച് കഴുകിയാല്‍ 99% അണുക്കളും ഇല്ലാതാകും. നായ കടിച്ചാല്‍ എത്രയും വേഗം സര്‍ക്കാര്‍ ആശുപത്രിയിലെത്തണം. മുറിവിന്റെ തീവ്രതയനുസരിച്ച് ഐഡിആര്‍വി, ഇമ്യൂണോഗ്ലോബുലിന്‍ ചികിത്സകളാണു നല്‍കുന്നത്.
ഐഡിആര്‍വി എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലും സൗജന്യമായി ലഭ്യമാണ്. ഇമ്യൂണോഗ്ലോബുലിന്‍ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും തെരഞ്ഞെടുത്ത ജില്ലാ, ജനറല്‍ ആശുപത്രികളിലും ലഭ്യമാണ്.
വളര്‍ത്തു മൃഗങ്ങള്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. തെരുവുനായ്ക്കളുടെ പ്രതിരോധ കുത്തിവയ്പ്, പ്രജനന നിയന്ത്രണം, സംരക്ഷണം എന്നിവ തദ്ദേശ സ്വയംഭരണ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തിലൂടെ നടപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു.