പ്രമേഹ രോഗികൾക്കു സന്തോഷ വാർത്ത. റഫ്രിജറേറ്ററിൽ വയ്ക്കാതെ സൂക്ഷിക്കാവുന്ന ഇൻസുലിൻ വരുന്നു. കൊൽക്കത്തയിലെ 2 ഗവേഷകരുടെ നേതൃത്വത്തിലാണു നിർണായക കണ്ടെത്തൽ നടത്തിയത്.
നിലവിൽ 4 ഡിഗ്രി സെൽഷ്യസിലാണ് ഇൻസുലിൻ സൂക്ഷിക്കുന്നത്. ഇതിനു മുകളിൽ ചൂട് വരികയോ 12 മണിക്കൂർ തുടർച്ചയായി റഫ്രിജറേറ്ററിനു പുറത്തിരിക്കുകയോ ചെയ്താൽ ഉപയോഗശൂന്യമാകും. യാത്രകളിലും മറ്റുമാണ് ഇത് വലിയ അസൗകര്യകുന്നത്. എന്നാൽ ഗവേഷകർ വികസിപ്പിച്ച പുതിയ തന്മാത്ര വഴി 65 ഡിഗ്രി വരെ ചൂടു താങ്ങാൻ ഇൻസുലിനു കഴിയും. റഫ്രിജറേറ്ററിൽ വച്ചില്ലെങ്കിലും മാസങ്ങളോളം ഉപയോഗിക്കാം.
കൊൽക്കത്ത ബോസ് ഇൻസ്റ്റിറ്റ്യൂട്ടിലെ അസോഷ്യേറ്റ് പ്രഫസർ ഡോ. ശുഭ്രാംശു ചാറ്റർജി, കൊൽക്കത്ത സിഎസ്ഐആർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ബയോളജിയിലെ ഡോ. പാർഥ ചക്രവർത്തി എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഗവേഷണത്തിൽ ഹൈദരാബാദ് സിഎസ്ഐആർ– ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജിയിലെ ഡോ. ബി.ജഗദീഷ്, ഡോ. ജിതേന്ദർ റെഡ്ഡി എന്നിവരും പങ്കാളികളാണ്. ഐസയൻസ് എന്ന രാജ്യാന്തര ജേണലിലാണു പ്രബന്ധം പ്രസിദ്ധീകരിച്ചത്. ഇനി മനുഷ്യരിലുള്ള പരീക്ഷണം നടത്തേണ്ടതിനാൽ ശാസ്ത്രസാങ്കേതിക വകുപ്പിനെ സമീപിക്കാൻ ഒരുങ്ങുകയാണ് ഗവേഷകർ. ഇൻസു–ലോക് എന്നാണു തൽക്കാലം പേരിട്ടിരിക്കുന്നത്.