മറ്റൊരുനാഴികക്കല്ലുകൂടി പിന്നിട്ട് സെൻസെക്‌സ് ഇതാദ്യമായി 60,000 കടന്നു. നിഫ്റ്റിയാകട്ടെ 17,900വും പിന്നിട്ടു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്‌സ് 325 പോയന്റ് നേട്ടത്തിൽ 60,211ലും നിഫ്റ്റി 93 പോയന്റ് ഉയർന്ന് 17,916ലുമെത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്.
പലിനിരക്ക് ഉയർത്തൽ, ഉത്തേജനപാക്കേജ് എന്നിവ സംബന്ധിച്ച് യുഎസ് ഫെഡ് റിസർവിന്റെ നിലപാടിൽ നിക്ഷേപകർ ആത്മവിശ്വാസംപുലർത്തിയതാണ് ആഗോളതലത്തിൽ വിപണികൾക്ക് കരുത്തായത്.
ഡൗ ജോൺസ് സൂചിക 1.48ശതമാനവും എസ്ആൻഡ്പി 500 1.21ശതമാനവും നേട്ടത്തിലായിരുന്നു ക്ലോസ്‌ചെയ്തത്. നാസ്ദാക്ക് സൂചിക 1.04ശതമാനവും ഉയർന്നു. വിപണിയിൽ കാളകൾ പിടിമുറുക്കിയതിന്റെ സൂചനയായാണ് കഴിഞ്ഞ ദിവസം 950 പോയന്റിലേറെ നേട്ടമുണ്ടായത്.
മിക്കവാറും ഏഷ്യൻ സൂചികകളിലും നേട്ടംപ്രകടമാണ്. ജപ്പാന്റെ ടോപിക്‌സ് ദക്ഷിണകൊറിയയുടെ കോസ്പി എന്നിവ നേട്ടത്തിലാണ്. എവർഗ്രാൻഡെ ഭീഷണി നിലനിൽക്കുന്നതിനാൽ ചൈനീസ് വിപണികൾ നഷ്ടത്തിൽ തുടരുകയാണ്.