എത്ര പറഞ്ഞാലും പൊലീസിന്റെ പെരുമാറ്റ രീതി മാറില്ലെന്നു ഹൈക്കോടതി വിമർശിച്ചു. കോളനിവാഴ്ചക്കാലത്തെ മനോഭാവവും സംവിധാനവുമാണു പൊലീസ് തുടരുന്നതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. പൊലീസിന്റെ മോശം പെരുമാറ്റം സംബന്ധിച്ച പരാതികൾ പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. നേരത്തെ, ‘എടാ, എടീ’ വിളികൾ പരിഷ്കൃത സമൂഹത്തിൽ സ്വീകാര്യമല്ലെന്ന് കോടതി അഭിപ്രായപ്പെട്ടതിനെ തുടർന്ന് പൊലീസ് മേധാവി സർക്കുലർ ഇറക്കിയിരുന്നു.
മാന്യവും പരിഷ്കൃതവുമായ ഭാഷ ഉപയോഗിക്കാൻ പൊലീസിന് ഇപ്പോഴും അറിയില്ലെന്നു കോടതി പറഞ്ഞു. കോവിഡ് ഡ്യൂട്ടിയിലിരിക്കെ തിരിച്ചറിയൽ കാർഡ് കാണിച്ചു യാത്രയുടെ ഉദ്ദേശ്യം വ്യക്തമാക്കിയിട്ടും പൊലീസ് മോശമായി പെരുമാറിയെന്ന് ആരോപിച്ചു നെടുമ്പന കമ്യൂണിറ്റി ഹെൽത്ത് സെന്റർ സൂപ്രണ്ടും സിവിൽ സർജനുമായ ഡോ.നെബു ജോൺ നൽകിയ ഹർജി ഉൾപ്പെടെയാണു പരിഗണിച്ചത്.
ദക്ഷിണ മേഖല ഐജിക്കു പരാതി നൽകിയെങ്കിലും താക്കീത് നൽകിയെന്നാണ് അറിയിച്ചതെന്നും മറ്റു നടപടിയുണ്ടായില്ലെന്നും ഹർജിയിൽ വ്യക്തമാക്കി. പരാതിയിൽ നിയമാനുസൃതം നടപടി ആവശ്യപ്പെട്ടു നൽകിയ ഹർജിയിൽ കോടതി വിശദീകരണം തേടിയിരുന്നു.
ഇതിൽ അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ നൽകിയ റിപ്പോർട്ടിനെയും വിമർശിച്ച കോടതി, ശരിയായ അന്വേഷണം നടത്തി സ്വീകരിച്ച നടപടികൾ അറിയിക്കാൻ നിർദേശം നൽകി. ഹർജി അടുത്തമാസം ആദ്യവാരം വീണ്ടും പരിഗണിക്കും.