പീഡനം കൊലയെക്കാൾ ഹീനമാണെന്നും പോക്സോ കേസിലെ പ്രതി അതിജീവിതയെ വിവാഹം ചെയ്തതു പരിഗണിച്ച് കേസ് റദ്ദാക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. സ്ത്രീകൾക്കെതിരായ ഏറ്റവും ഹീനവും ക്രൂരവുമായ കുറ്റകൃത്യം ആണത്. ലൈംഗിക അതിക്രമം കുട്ടികൾക്കെതിരെ ആയാൽ കുറ്റത്തിന്റെ ഗൗരവവും വ്യാപ്തിയും ഏറെയാണെന്നു കോടതി ചൂണ്ടിക്കാട്ടി.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിനുള്ള ‘പോക്സോ’ കേസ് ഒത്തുതീർപ്പാക്കിയെന്നും വിവാഹ പ്രായം എത്തിയപ്പോൾ പെൺകുട്ടിയെ വിവാഹം ചെയ്തുവെന്നും കാണിച്ച് മുഖ്യപ്രതി നൽകിയ ഹർജി തള്ളിക്കൊണ്ടാണു ജസ്റ്റിസ് വി.ഷെർസിയുടെ ഉത്തരവ്. തൃശൂർ സെഷൻസ് കോടതിയിലുള്ള കേസിന്റെ അന്വേഷണ റിപ്പോർട്ടും തുടർനടപടികളും റദ്ദാക്കണമെന്നായിരുന്നു ആവശ്യം.
പീഡനം വ്യക്തിക്കെതിരെയല്ല, സമൂഹത്തിനെതിരെയുള്ള ഗുരുതര കുറ്റകൃത്യമാണെന്നു കോടതി പറഞ്ഞു. പീഡനത്തിന് ഇരയാകുന്നവരെ സംബന്ധിച്ച് അതിഭയാനകവും ലജ്ജാകരവുമായ അനുഭവമാണത്. പ്രത്യേകിച്ചും കുട്ടികളുടെ കാര്യത്തിൽ, അവരുടെ മനോനില തകർക്കാൻ വരെ അതു കാരണമാകും.
ഇത്തരം ദൂരവ്യാപക പ്രത്യാഘാതങ്ങൾ കൂടി പരിഗണിച്ചാണ് ‘പോക്സോ’ നിയമം കൊണ്ടുവന്നത്.– കോടതി പറഞ്ഞു. 2007 മാർച്ച് 28ന് രണ്ടാം പ്രതിയുടെ വാടകവീട്ടിൽ എത്തിച്ച ശേഷം ഒന്നാംപ്രതി പീഡിപ്പിച്ചുവെന്നാണു കേസ്.
കേസ് ഒത്തുതീർപ്പാക്കിയെന്നും 2020 ഡിസംബർ 8ന് പെൺകുട്ടിയെ വിവാഹം ചെയ്തുവെന്നും കാണിച്ചായിരുന്നു ഒന്നാംപ്രതിയുടെ ഹർജി. കേസ് തുടരാൻ താൽപര്യമില്ലെന്നു പെൺകുട്ടി സത്യവാങ്മൂലം നൽകി. എന്നാൽ, ഇത്തരം വിഷയങ്ങളൊന്നും പ്രസക്തമല്ലെന്നു കോടതി പറഞ്ഞു. പ്രതികൾ വിചാരണ നേരിടണമെന്നു വിധിച്ചു.