ട്രെയിനുകൾക്കു സമയനിഷ്ഠ ഉറപ്പാക്കാൻ ഓട്ടോമാറ്റിക് സിഗ്നൽ സംവിധാനവുമായി റെയിൽവേ. എറണാകുളം – ഷൊർണൂർ റൂട്ടിലാണ് അടിയന്തരമായി പദ്ധതി നടപ്പാക്കാൻ റെയിൽവേ ശ്രമം തുടങ്ങിയത്.
1,500 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന എറണാകുളം-ഷൊർണൂർ മൂന്നാം റെയിൽപ്പാത നിർമാണത്തിനു മുമ്പ് ഓട്ടോമാറ്റിക് സിഗ്നൽ സംവിധാനം നടപ്പാക്കാനാണു ശ്രമം. പദ്ധതി യാഥാർഥ്യമായാൽ തൃശൂർ-പാലക്കാട് റെയിൽപ്പാതയിലെ ഗതാഗതക്കുരുക്ക് പൂർണമായി പരിഹരിക്കാനാവും. തിരക്കുള്ള സമയങ്ങളിൽ എറണാകുളം ഭാഗത്തുനിന്നു വരുന്ന ട്രെയിനുകൾ വള്ളത്തോൾ നഗർ സ്റ്റേഷനിൽ സിഗ്നൽ കാത്തുകിടക്കുകയാണ് പതിവ്. ഓട്ടോമാറ്റിക് സിഗ്നൽ സംവിധാനം വരുന്നതോടെ രണ്ടു സ്റ്റേഷനുകൾക്കിടയിൽ ഒന്നിലധികം ട്രെയിനുകൾക്ക് ഒരേസമയം സർവീസ് നടത്താനാകും.
എറണാകുളം-ഷൊർണൂർ മൂന്നാം പാതയ്ക്കായി കേന്ദ്ര ബജറ്റിൽ 1,500 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഈ പദ്ധതി കേരള സർക്കാരിന്റെ കെ-റെയിൽ പദ്ധതിയുമായി സഹകരിച്ചു നടപ്പാക്കാനാണ് സാധ്യത. ഈ പാതയിലെ ട്രാക്ക് ഉപയോഗശേഷി കുറയ്ക്കുന്നതിനായി ഓട്ടോമാറ്റിക് സിഗ്നൽ സംവിധാനം നടപ്പാക്കുമെന്നു ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ജോണ് തോമസ് പറഞ്ഞിരുന്നു.
വള്ളത്തോൾനഗർ – ഷൊർണൂർ പാത പൂർണമായും കോഴിക്കോട് ഭാഗത്തേക്കുള്ള ട്രെയിനുകൾക്കായി മാറ്റിവയ്ക്കുന്ന രീതിയിലാകും പുതിയ ക്രമീകരണം. മാത്രമല്ല, എറണാകുളം ഭാഗത്തുനിന്നു വരുന്ന, പാലക്കാട് ഭാഗത്തേക്കുള്ള ട്രെയിനുകൾക്ക് ഷൊർണൂർ സ്റ്റേഷനിൽനിന്നുള്ള സിഗ്നൽ കാത്തുകിടക്കുകയും വേണ്ട.
അതേസമയം, ബജറ്റിൽ അംഗീകരിച്ച മൂന്നാം റെയിൽപ്പാത നിർമാണത്തിനാവശ്യമായ സർവേയും പരിശോധനകളും റെയിൽവേ പൂർത്തിയാക്കിയിട്ടുണ്ട്. 1,500 കോടി രൂപ ചെലവഴിച്ചു നടപ്പാക്കുന്ന പദ്ധതിയായതിനാൽ ഷൊർണൂർ സ്റ്റേഷന്റെ നവീകരണവും പ്ലാറ്റ്ഫോമുകളുടെ വിഭജനവും നടപ്പാക്കിയേക്കും.
ഷൊർണൂരിൽ കൂടുതൽ യാർഡുകളും നിർമിക്കപ്പെടും.