പേരാവൂർ തെരു ഭാഗത്ത് മദ്യവില്പന നടത്തിയിരുന്ന മധ്യവയസ്കനെ പേരാവൂർ എക്സൈസ് അറസ്റ്റ് ചെയ്തു. തെരു സ്വദേശി ചൂളിയാടൻ വീട്ടിൽ ഉണ്ണി എന്ന സുബ്രഹ്മണ്യൻ (56/) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ മുൻപും അബ്കാരി കേസുകളുണ്ട്.
എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖല സ്ക്വാഡ് അംഗം പ്രിവന്റീവ് ഓഫീസർ എം പി സജീവന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് മദ്യവില്പനക്കാരനെ പിടികൂടിയത്. തിങ്കളാഴ്ച സന്ധ്യക്ക് മദ്യവില്പന നടത്തുന്നതിനിടെയാണ് സുബ്രഹ്മണ്യൻ പിടിയിലാവുന്നത്. ഇയാളുടെ പക്കൽ നിന്ന് മദ്യം വാങ്ങി കുടിച്ച തെരു സ്വദേശി കയ്യന്തല വീട്ടിൽ ഹരിദാസൻ (55/) എന്നയാൾക്കെതിരെയും അബ്കാരി കേസ് എടുത്തിട്ടുണ്ട്. 2.800 ലിറ്റർ മദ്യവും 200 രൂപയും മദ്യം ഊറ്റിക്കൊടുക്കാനുപയോഗിക്കുന്ന ചില്ലുഗ്ലാസും സുബ്രഹ്മണ്യന്റെ പക്കൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇയാളെ ഇന്ന് കൂത്തുപറമ്പ് ജെഎഫ്സിഎം കോടതി മുമ്പാകെ ഹാജരാക്കും. പലവട്ടം അബ്കാരി കേസിൽ അറസ്റ്റിലായിട്ടും മദ്യവില്പന തുടർന്ന സുബ്രഹ്മണ്യനെതിരെ വ്യാപകമായി പരാതി ഉയർന്നിരുന്നു.