സ്വകാര്യ വാഹനങ്ങൾക്കുള്ള സംസ്ഥാനാന്തര റജിസ്ട്രേഷൻ ഒഴിവാക്കാൻ ‘ഭാരത് സീരീസ്’ (ബിഎച്ച് സീരീസ്) എന്ന പേരിൽ ഏകീകൃത റജിസ്ട്രേഷൻ സംവിധാനം കേന്ദ്രം തുടങ്ങിയെങ്കിലും കേരളം ഒളിച്ചുകളി തുടരുന്നു. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ വെബ്ൈസറ്റായ പരിവാഹൻ പോർട്ടലിൽ ബിഎച്ച് റജിസ്ട്രേഷൻ ചെയ്യാമെന്ന് കാണാമെങ്കിലും കേരളത്തിൽ അതു തുറക്കാനാകില്ല. സംസ്ഥാന നികുതി വരുമാനത്തിൽ കുറവുണ്ടാകുമെന്ന ആശങ്ക അറിയിച്ച് കേരളം കേന്ദ്രത്തിനു കത്തയച്ചിരുന്നു. ഇതാണ് കേരളത്തിൽ ഏകീകൃത റജിസ്ട്രേഷൻ കേന്ദ്രം തൽക്കാലം മരവിപ്പിച്ചത്. കേരളത്തിൽ നടപ്പാക്കുന്നത് അൽപം നീട്ടിവയ്ക്കുകയല്ലാതെ ഇവിടെ മാത്രമായി ഒഴിവാക്കില്ലെന്നു കേന്ദ്രം വ്യക്തമാക്കി.
കേരളം ഇൗ നഷ്ടം നികത്താൻ സ്വന്തം മാർഗം ആലോചിച്ചു നടപ്പാക്കേണ്ടിവരും. സൈനികർ, പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ടവർ, പൊതുമേഖലാ സ്ഥാപനങ്ങളിലെയും കേന്ദ്ര – സംസ്ഥാന ഓഫിസുകളിലെയും ജീവനക്കാർ, നാലോ അതിലേറെയോ സംസ്ഥാനങ്ങളിൽ ഓഫിസുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവർ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ ബിഎച്ച് റജിസ്ട്രേഷൻ സാധ്യമാകൂ.വാഹന നികുതി 15 വർഷത്തേക്ക് അടയ്ക്കുന്ന രീതിക്കു പകരം 2 വർഷത്തിലൊരിക്കലാക്കും. കേരളത്തിൽ 9% മുതൽ 21% വരെയാണ് വാഹന നികുതി. ബിഎച്ച് റജിസ്ട്രേഷനിൽ ഇതു 8% മുതൽ 12% വരെ മാത്രമാണ്. കേരളത്തിൽ നികുതി ഏർപ്പെടുത്തുന്നത് വാഹന വിലയും ഒപ്പം ജിഎസ്ടി തുകയും കോംപൻസേറ്ററി സെസും ചേർന്ന തുകയുടെ മുകളിലാണ്. 28% ആണ് ജിഎസ്ടി. വാഹനത്തിന്റെ നീളത്തിനനുസരിച്ചുള്ള കോംപൻസേറ്ററി സെസ് 22% വരെയാണ് ഉടമയിൽ നിന്ന് ഇൗടാക്കുന്നത്. എന്നാൽ കേന്ദ്ര റജിസ്ട്രേഷനിൽ വാഹനവില മാത്രം കണക്കാക്കി അതിനു മുകളിലാണു നികുതി ഏർപ്പെടുത്തുന്നത്. ഇതോടെ ഉപഭോക്താവിനു വലിയ തുകയുടെ ലാഭമുണ്ടാകും.
ആധാർ നിർബന്ധമാക്കാതെ കേരളം
റജിസ്ട്രേഷൻ ഉൾപ്പെടെ വാഹന സംബന്ധമായ എല്ലാ ഇടപാടിനും ആധാർ നിർബന്ധമാക്കി കേന്ദ്രം 6 മാസം മുൻപ് ഉത്തരവിറക്കിയെങ്കിലും കേരളത്തിൽ നടപ്പായില്ല. പുതിയ വാഹനങ്ങൾ റജിസ്ട്രേഷന് ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പർ നൽകണമെന്ന കേന്ദ്ര നിർദേശത്തോട് കേരളം സമ്മതം അറിയിച്ചെങ്കിലും ഇതും നടപ്പായില്ല.