വാതിൽപ്പടി സേവന പദ്ധതി ഡിസംബറിൽ സംസ്ഥാന വ്യാപകമായി നടപ്പാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിക്കു തുടക്കം കുറിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അഴീക്കോട്, പട്ടാമ്പി, കാട്ടാക്കട, ചങ്ങനാശേരി മണ്ഡലങ്ങളിലെ 26 , മറ്റിടങ്ങളിലെ 24 തദേശ സ്ഥാപനങ്ങളിലായാണ് പദ്ധതി തുടക്കത്തിൽ നടപ്പാക്കുന്നത്.
ആദ്യ ഘട്ടത്തിൽ ലൈഫ് സർട്ടിഫിക്കറ്റ്, മസ്റ്ററിങ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷ, ജീവൻരക്ഷാ മരുന്നുകൾ, സാമൂഹിക സുരക്ഷാ പെൻഷൻ തുടങ്ങിയ സേവനങ്ങളാണു ലഭിക്കുക.. പ്രായാധിക്യം മൂലം അവശത അനുഭവിക്കുന്നവർ, ചലന പരിമിതിയുള്ളവർ, ഭിന്നശേഷിക്കാർ, കിടപ്പു രോഗികൾ തുടങ്ങിയവർക്കായാണ് പദ്ധതി. ഇവർക്കെല്ലാം കാർഡ് നൽകും.
തദേശ സ്ഥാപനത്തിന്റെ പേര്, വാർഡ് നമ്പർ, വാർഡ് മെംബർ, ആശാ വർക്കർ, കുടുംബശ്രീ പ്രവർത്തക, സന്നദ്ധപ്രവർത്തകർ എന്നിവരുടെയെല്ലാം പേരും ഫോൺ നമ്പറും ഇതിൽ ഉണ്ടാകും. ആവശ്യം വരുമ്പോൾ ഇവരെ വിളിച്ച് സഹായം തേടാം