മുന്നിലെത്തുന്ന രണ്ടിൽ ഒരു കേസ് പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതു സംബന്ധിച്ചാണെന്നും ഇത്തരം സാഹചര്യം അപമാനകരമാണെന്നും ഹൈക്കോടതി. 14 വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ചെന്ന പോക്സോ കേസിൽ വിചാരണക്കോടതി വിധിച്ച ശിക്ഷയ്ക്കെതിരെ പ്രതി മണി ബാലൻ നൽകിയ അപ്പീലിലാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സിയാദ് റഹ്മാൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടത്.
വീട്ടിൽ ഒറ്റയ്ക്കായിരുന്ന കുട്ടിയെ അയൽക്കാരൻ പീഡിപ്പിച്ചതു സംബന്ധിച്ച കേസാണിത്. 2014 മേയ് നാലിനാണു കേസിനാസ്പദമായ സംഭവം. അസംഭവ്യമായ കാര്യങ്ങളാണു പറഞ്ഞിരിക്കുന്നതെന്നും ഇക്കാര്യത്തിൽ സ്ഥിരതയില്ലായ്മയുണ്ടെന്നും കുട്ടിയും സാക്ഷികളും നൽകിയ തെളിവുകളിൽ പൊരുത്തമില്ലെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ 16 വയസ്സിൽ താഴെ പ്രായമുള്ള കുട്ടിയെ പീഡിപ്പിച്ചെന്നതിനു മതിയായ തെളിവുകളുണ്ടെന്നു വിലയിരുത്തിയ കോടതി പോക്സോ കേസിലെ ഒരു വകുപ്പു പ്രകാരമുള്ള ശിക്ഷ ഒഴിവാക്കി, വിചാരണക്കോടതി മറ്റു വകുപ്പുകൾ പ്രകാരം ചുമത്തിയ ശിക്ഷകൾ ശരിവച്ചു.