സംസ്ഥാനത്തു കോവിഡ് ബാധിതരെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ വൈകിയതിനാൽ 30.44% പേർ മരിച്ചെന്ന് റിപ്പോർട്ട്. ഇവരിൽ ഏറെയും പ്രമേഹമോ രക്താതിസമ്മർദമോ ഉള്ളവരാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഈ മാസം 10ന് ചേർന്ന കോവിഡ് അവലോകന യോഗത്തിൽ ആരോഗ്യവകുപ്പ് അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഈ വിവരം. ജൂൺ 18 മുതൽ ഈ മാസം 3 വരെയുള്ള 9195 മരണങ്ങളാണ് വിലയിരുത്തിയത്. കാസർകോട് ജില്ലയിലാണ് ഇത്തരത്തിൽ ഏറ്റവുമധികം മരണം– 35.32%. ഓഗസ്റ്റ് 28 വരെയുള്ള കണക്ക് പ്രകാരം തൃശൂരിൽ 32.98% പേർ ഇങ്ങനെ മരിച്ചു.
കോവിഡ് ബാധിതർ വീടുകളിൽ തന്നെ കഴിയുമ്പോൾ ക്വാറന്റീൻ മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ കഴിഞ്ഞില്ല. ക്വാറന്റീനിൽ കഴിയുന്നവരുടെ ഓക്സിജൻ നില ഉൾപ്പെടെ പരിശോധനകൾ യഥാസമയം നടന്നില്ല. അതോടെ മരണനിരക്ക് ഉയർന്നു.
ജൂൺ 18 മുതൽ സെപ്റ്റംബർ 3 വരെ ആകെ മരണം 9195
വീട്ടിൽവച്ച്: 514
യാത്രാമധ്യേ: 146
ആശുപത്രിയിൽ
ആദ്യദിനം: 794
രണ്ടാം ദിനം: 704
മൂന്നാം ദിനം: 640
ആശുപത്രിയിലെത്താൻ വൈകിയുള്ള ആകെ മരണം 2799
ശതമാനം: 30.44 %