ഹൈക്കോടതിയുടെ ഇടപെടലിനെത്തുടർന്നു സംസ്ഥാനത്തു ഹോമിയോപ്പതിക്കും കോവിഡ് ചികിത്സയ്ക്ക് അനുമതി. കേന്ദ്ര ആയുഷ് മന്ത്രാലയം പുറപ്പെടുവിച്ച മാനദണ്ഡമനുസരിച്ചു കോവിഡ് ചികിത്സ നടത്താൻ തടസമില്ലെന്നു കാട്ടി സംസ്ഥാന ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഹോമിയോപ്പതി ഡയറക്ടറേറ്റിനു കത്തു നൽകി.
ചികിത്സാ മാർനിർദേശങ്ങൾ രൂപപ്പെടുത്താൻ നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോർട്ട് ഇന്നു കൈമാറും. തുടർന്ന് കോവിഡ് ചികിത്സയ്ക്കു അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് ഇറക്കുമെന്നു ഹോമിയോപ്പതി ഡയറക്ടർ ഡോ. എം.എൻ. വിജയാംബിക പറഞ്ഞു.
കോവിഡ് രണ്ടാംതരംഗം കേരളത്തിൽ രൂക്ഷമായ പശ്ചാത്തലത്തിൽ കോവിഡ് ചികിത്സയിൽ ഹോമിയോപ്പതി മേഖലയെയും ഉൾപ്പെടുത്തണമെന്നു ഓഗസ്റ്റ് 13നു സർക്കാരിനോടു ഹൈക്കോടതി നിർദേശിച്ചിരുന്നു. 28 ദിവസത്തിനകം നടപടി കൈക്കൊള്ളാനായിരുന്നു നിർദേശം.
ഇതിന്റെ അടിസ്ഥാനത്തിലാണു കഴിഞ്ഞ ആഴ്ച ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കത്തു നൽകിയത്. തുടർന്നു ചികിത്സാ മാർഗനിർദേശങ്ങൾ തയാറാക്കാൻ ഹോമിയോപ്പതി മേഖലയിലെ വിദഗ്ധ ഡോക്ടർമാരടങ്ങുന്ന മൂന്നംഗ സമിതിയെ നിയോഗിച്ചു. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും സംസ്ഥാനത്തു കോവിഡിനു ഹോമിയോപ്പതി ചികിത്സ നടപ്പാക്കുക.