കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിലും കോർപറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലും മദ്യവിൽപ്പനശാലകൾ തുറക്കാനുള്ള സർക്കാർ നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് കേരള സംയുക്ത ക്രൈസ്തവ മദ്യവർജന സമിതി.
മദ്യ വിൽപ്പനശാലകൾ തുറക്കാനുള്ള നീക്കവുമായി മുന്നോട്ടു പോയാൽ പൊതുജനങ്ങളെ ഉൾക്കൊള്ളിച്ച് അടുത്തമാസം ഒന്നിനു സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തും. കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ മദ്യവിൽപ്പന ശാലകൾ സ്ഥാപിക്കുമെന്ന ഗതാഗതമന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം.
വിൽപ്പനശാലകൾ തുറക്കുന്നതിന് സർക്കാർ ഉത്തരവുണ്ടായാൽ കോടതിയെ സമീപിക്കും. ഇതിനായി എല്ലാ സഭകളുടെയും പിന്തുണതേടുമെന്നും ഭാരവാഹികൾ പറഞ്ഞു. ഘട്ടംഘട്ടമായി എല്ലായിടത്തും മദ്യം ലഭ്യമാക്കി കേരളത്തെ മദ്യത്തിൽ മുക്കിത്താഴ്ത്തി ലഹരി ഭീകരതയാണ് നടക്കുന്നത്. ജനങ്ങളുടെ സമാധാന അന്തരീക്ഷം കളയുവാൻ സർക്കാർ ശ്രമിക്കരുത്. സർക്കാരിന്റെ മദ്യനയം ജനഹിതമല്ല.
ഗതാഗതമന്ത്രിയുടെ ഭാഗത്തുനിന്ന് ഇപ്പോൾ ചെയ്യുന്നത് വേദനാജനകമാണ്. കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവർ ആശ്രയിക്കുന്ന കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നത് ഉത്തരവാദിത്വപ്പെട്ട ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും കേരള സംയുക്ത ക്രൈസ്തവ മദ്യവർജന സമിതി യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ പ്രസിഡന്റ് ബിഷപ് മാർ ജേക്കബ് മുരിക്കൻ അധ്യക്ഷതവഹിച്ചു, ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ, സിസ്റ്റർ ജോവാൻ ചുങ്കപ്പുര, മദ്യ വർജന സമിതി ജനറൽ സെക്രട്ടറി റവ. അലക്സ് പി. ഉമ്മൻ, പ്രഫ. സാബു ഡി. മാത്യു, ഫാ. മാത്യു കിഴക്കെഅറിഞ്ഞാണിയിൽ, കോശി മാത്യു, റവ. മാത്യൂസ് പി. ഉമ്മൻ, റവ. ജേക്കബ് ജോർജ് എന്നിവർ പ്രസംഗിച്ചു.