കോവിഷീല്‍ഡ് വാക്സിന്റെ രണ്ടാം ഡോസ് 28 ദിവസം കഴിഞ്ഞ് എടുക്കാന്‍ അനുവദിക്കണമെന്നു ഹൈക്കോടതി. സര്‍ക്കാരിന്റെ കോവിന്‍ പോര്‍ട്ടലില്‍ മാറ്റം വരുത്തണമെന്നും ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനു നിര്‍ദേശം നല്കി.
ആദ്യഡോസ് വാക്സിനെടുത്ത് 12 ആഴ്ച (84 ദിവസം) കഴിഞ്ഞ് രണ്ടാം ഡോസ് എടുത്താല്‍ മതിയെന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രോട്ടോകോള്‍ നിലനില്‍ക്കെയാണു ജസ്റ്റീസ് പി.ബി. സുരേഷ് കുമാര്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സെക്രട്ടറിക്ക് ഈ നിര്‍ദേശം നല്‍കിയത്. കിറ്റക്സ് കമ്പനിയുടെ ഹര്‍ജി പരിഗണിച്ചാണു കോടതിയുടെ ഉത്തരവ്.
പണം മുടക്കി വാക്സിനെടുക്കുന്ന വ്യക്തികള്‍ക്കാണ് ഇടവേളയില്‍ ഇളവു നല്കാന് നിര്‍ദേശിച്ചിട്ടുള്ളതെന്നും സര്‍ക്കാര്‍ സൗജന്യമായി നല്കുന്ന വാക്സിന്റെ കാര്യത്തില്‍ ഇളവു നല്കുന്നതു പരിഗണിച്ചിട്ടില്ലെന്നും ഹൈക്കോടതിയുടെ വിധിയില്‍ പറയുന്നു. വാക്സിനെടുക്കാന്‍ ആരെയും നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്നതുപോലെ രണ്ടാം ഡോസ് എടുക്കാനുള്ള കാലയളവിന്റെ കാര്യത്തിലും നിര്‍ബന്ധം പാടില്ല. പണം നല്കി വാക്സിന് എടുക്കാന്‍ തയാറാകുന്നവരുടെ കാര്യത്തിൽ പ്രത്യേകിച്ചും: ഉത്തരവില്‍ വ്യക്തമാക്കുന്നു.
നാലാഴ്ച കഴിഞ്ഞ് രണ്ടാം ഡോസ് എടുത്താല്‍ സംരക്ഷണം ലഭിക്കുമെങ്കിലും 84 ദിവസം കഴിഞ്ഞെടുത്താല്‍ കൂടുതല്‍ സംരക്ഷണം ഉറപ്പാണെന്നാണു കേന്ദ്രസര്‍ക്കാര്‍ പറയുന്നതെന്നു കോടതി ചൂണ്ടിക്കാട്ടി.
കേന്ദ്രം അപ്പീല്‍ നല്‍കിയേക്കും
കൊച്ചി: സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ അപ്പീല്‍ നല്കുമെന്നു സൂചന. നിലവില്‍ 84 ദിവസം കഴിഞ്ഞ് രണ്ടാം ഡോസ് എടുക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഇതു പരിഷ്കരിക്കാനുള്ള സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്നും കേന്ദ്രസര്‍ക്കാരിന്റെ നയതീരുമാനത്തിലുള്ള ഇടപെടലാണെന്നും ചൂണ്ടിക്കാട്ടി അപ്പീല്‍ നല്‍കാനാണ് ഹൈക്കോടതിയിലെ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ ഓഫീസിന്റെ നീക്കം.