ഓണത്തിനു ശേഷം കോവിഡ് രോഗികളുടെ എണ്ണത്തിൽ ഭയപ്പെട്ടതു പോലെയുള്ള വലിയ വർധന ഉണ്ടായിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളുടെ എണ്ണത്തിലും കാര്യമായ വർധന ഉണ്ടായിട്ടില്ല.
ഒരാഴ്ചയായിആശുപത്രിയിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം കൂടുതൽ ഉയരാതെ 30000ത്തിനും 33000ത്തിനും ഇടയിൽ തന്നെ നിൽക്കുകയാണ്. കോവിഡ് പോസിറ്റീവാകുന്നവരിൽ വാക്സിൻ എടുത്തവരിലും കുറച്ചു പേർക്കു രോഗബാധയുണ്ടാകുന്നുണ്ട്.
എങ്കിലും അതു ഗുരുതരമാകുന്ന സാഹചര്യം വിരളമാണ്. മരണങ്ങളും അവർക്കിടയിൽ ഉണ്ടാകുന്നില്ല. അതുകൊണ്ടുതന്നെ വാക്സിൻ എടുത്തവർക്കിടയിൽ രോഗബാധയുണ്ടാകുന്നവരുടെ എണ്ണം വർധിക്കുന്നതിൽ ആശങ്കപ്പെടേണ്ട കാര്യമില്ല.
കോവിഡ് കാരണം മരണം സംഭവിക്കുന്നത് പ്രധാനമായും പ്രായാധിക്യമുള്ളവർക്കിടയിലാണ്. അതിനാൽ പ്രായമായവരിൽ വാക്സിനേഷൻ എടുക്കാത്തവർ എത്രയും പെട്ടന്ന് വാക്സിൻ സ്വീകരിക്കാൻ ശ്രമിക്കണം. അനുബന്ധരോഗങ്ങളുള്ളവരും വാക്സിൻ സ്വീകരിക്കാൻ വിമുഖത കാണിക്കരുതെന്നു മുഖ്യമന്ത്രി പറഞ്ഞു.