കെഎസ്ആർടിസി സ്റ്റാൻഡിൽ മദ്യവിൽപനശാല തുറക്കുന്നതോടെ, ഒരു ബസ്സിൽകയറി സ്റ്റാൻഡിൽ വന്നിറങ്ങി കുപ്പിയും വാങ്ങി തിരികെ ബസ്സിൽ കയറിപ്പോവാമെന്ന് ആരും തൽക്കാലം കരുതേണ്ട. നിയമം പണി തരുമെന്നു വിദഗ്ധരുടെ ഉപദേശം.കെഎസ്ആർടിസി ബസിൽ എന്തൊക്കെ സാധനങ്ങൾ കൊണ്ടുപോവാമെന്നും കൊണ്ടു പോവരുതെന്നും കൃത്യമായ നിയമം നിലവിലുണ്ട്. ഇതുപ്രകാരം മദ്യം ബസ്സിൽ കൊണ്ടുപോവാൻ പാടില്ല. മിതിലേറ്റഡ് സ്പിരിറ്റിനും വിലക്കുണ്ട്. ലഹരിമരുന്നും കയറ്റാൻ പാടില്ല. തുറന്ന അവസ്ഥയിലുള്ള പെട്രോളോ ഡീസലോ ഗ്യാസോ ബസ്സിൽ കയറ്റരുത്.
ടർപന്റൈൻ, ഏതെങ്കിലും തരത്തിലുള്ള ആസിഡുകൾ, ചാർക്കോൾ, കരി, കരിക്കട്ട, അടയ്ക്കാത്ത അവസ്ഥയിലുള്ള സൾഫർ, വെടിമരുന്ന്, ഡൈനാമിറ്റ്, പായ്ക്ക് ചെയ്യാത്ത സിനിമ ഫിലിം, പായ്ക്ക് ചെയ്യാത്ത പഞ്ഞി തുടങ്ങിയവയൊന്നും ബസ്സിൽ കയറ്റാൻ അനുവാദമില്ല.
ഇനി സ്റ്റാൻഡിലെ കടയിൽനിന്ന് വാങ്ങിയ മദ്യം അവിടെനിന്ന് കുടിച്ചാലോ? പൊതുസ്ഥലത്ത് മദ്യപിച്ചതിനു കേസെടുക്കാം. മദ്യപിച്ചു ബസിൽ കയറി ബഹളമുണ്ടാക്കിയാൽ സർക്കാർ ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പൊതുഇടങ്ങളിൽ പ്രശ്നമുണ്ടാക്കിയതിനും കേസെടുക്കാം.
ഈ നിയമങ്ങൾ നിലനിൽക്കുന്നതിനാൽ സ്റ്റാൻഡിൽ മദ്യം വാങ്ങാൻ ആഗ്രഹിക്കുന്നവർക്കു സ്വന്തം വാഹനം സ്റ്റാൻഡിലെ പാർക്കിങ്ങിലോ പേ ആൻഡ് പാർക്കിലോ നിർത്തി നടന്നുപോവാം. യാത്രക്കാർക്ക് ശല്യമുണ്ടാവാത്ത രീതിയിലായിരിക്കും മദ്യക്കടകൾ തുറക്കുകയെന്നാണ് ഗതാഗത മന്ത്രി വിശദീകരിച്ചിരിക്കുന്നത്.