രാജ്യാന്തര യാത്രക്കാർക്കുള്ള കോവിഡ് നിബന്ധനകളിൽ സൗദി അറേബ്യ ഇളവുകൾ പ്രഖ്യാപിച്ചതിനെത്തുടർന്ന് സൗദിയ എയർലൈൻസ് സർവീസ് പുനരാരംഭിച്ചു. ഇന്നു പുലർച്ചെ 395 യാത്രക്കാരുമായി സൗദിയ വിമാനം കൊച്ചിയിൽനിന്നു ജിദ്ദയിലേക്കു പുറപ്പെട്ടു. ഈ ആഴ്ച മാത്രം സൗദിയ കൊച്ചിയിൽനിന്നു മൂന്നു സർവീസുകൾ നടത്തും. സൗദി വിമാനത്തിനു പുറമെ 21 രാജ്യാന്തര യാത്രാ സർവീസുകൾ ഇന്നു കൊച്ചിയിൽനിന്നുണ്ടാകും.
ഇതിൽ അഞ്ചെണ്ണം ദോഹയിലേക്കും നാല് വീതം ഷാർജ, ദുബായ് എന്നിവിടങ്ങളിലേക്കും ഒന്ന് ലണ്ടനിലേക്കുമാണ്. സെപ്റ്റംബർ രണ്ടു മുതൽ ഇൻഡിഗോ സൗദി വിമാന സർവീസ് തുടങ്ങും.
ഗൾഫ് മേഖലയിലേക്കു കൊച്ചിയിൽനിന്നു കൂടുതൽ സർവീസുകൾ നടത്താൻ വിമാനക്കമ്പനികളുമായി ചർച്ച തുടങ്ങിയിട്ടുണ്ടെന്നു സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് അറിയിച്ചു. യാത്രക്കാരുടെ എണ്ണം അനുദിനം കൂടിവരികയാണ്. ഇന്നു മാത്രം 6,069 യാത്രക്കാർ നെടുമ്പാശേരി വഴി കടന്നുപോകും. ഇവരിൽ 4,131 പേർ വിദേശത്തേക്കു പോകുന്നവരാണ്.