കിടപ്പ് രോഗികൾക്കും അശരണർക്കും വീടുകളിൽ നേരിട്ടെത്തി സർക്കാർ സേവനങ്ങൾ നൽകുന്ന വാതിൽപ്പടി സേവന പദ്ധതി സെപ്തംബറിൽ ആരംഭിക്കും. സംസ്ഥാനത്തെ 50 തദ്ദേശ സ്ഥാപനങ്ങളിലാണ് പൈലറ്റ് പരിപാടി. തുടർന്ന് മുഴുവൻ സ്ഥലത്തേക്കും വ്യാപിപ്പിക്കും.
ജില്ലയിൽ അഴീക്കോട് മണ്ഡലത്തിലും കണ്ണൂർ കോർപറേഷനിലുമാണ് ആദ്യഘട്ടത്തിൽ. കോർപറേഷൻ ഹാളിൽ കോർപറേഷൻ, അഴീക്കോട്, നാറാത്ത് പഞ്ചായത്തിലുള്ളവർക്കും പാപ്പിനിശേരി പഞ്ചായത്ത് ഹാളിൽ പാപ്പിനിശേരി, ചിറക്കൽ, വളപട്ടണം പഞ്ചായത്തിലുള്ളവർക്കും പരിശീലനം നൽകി.
കോർപറേഷൻ ഹാളിൽ ഡപ്യൂട്ടി മേയർ കെ ഷബീന ഉദ്ഘാടനംചെയ്തു. ഷമീമ അധ്യക്ഷയായി. പി വി രത്‌നാകരൻ, കെ പി റാഷിദ്, പി കെ ബൈജു, വി എ പ്രേമരാജൻ എന്നിവർ സംസാരിച്ചു. പാപ്പിനിശേരിയിൽ കെ രാഘവൻ നേതൃത്വം നൽകി.