റെയിൽവേ ഉദ്യോഗസ്ഥർക്കും പെൻഷൻകാർക്കും പുതിയ യാത്രാ മാനദണ്ഡം. റെയിൽവേയിൽ ഉദ്യോഗസ്ഥരാണെങ്കിൽപോലും ഇനി യാത്രാടിക്കറ്റ് നിർബന്ധമാണ്. മറ്റു യാത്രക്കാരെപ്പോലെ ടിക്കറ്റ് കൗണ്ടറിൽനിന്നോ ഓണ്‍ലൈനായോ ടിക്കറ്റ് എടുത്താൽ മാത്രമേ യാത്ര ചെയ്യാൻ അനുമതി ലഭിക്കൂ.
റെയിൽവേ ഉദ്യോഗസ്ഥരുടെയും പെൻഷൻകാരുടെയും മുൻകൂട്ടി റിസർവ് ചെയ്യാത്ത യാത്ര പൂർണമായും റെയിൽവേ നിർത്തലാക്കി. യാത്രാ ആനുകൂല്യത്തിനുള്ള രേഖയായി ഇ-പാസ് മാത്രം ഇനി മുതൽ പോരെന്നും ഇതോടൊപ്പം ഇ-ടിക്കറ്റ് അല്ലെങ്കിൽ കൗണ്ടറിൽനിന്നെടുത്ത ടിക്കറ്റുകൂടി വേണമെന്നുമാണ് പുതിയ ഉത്തരവ്.
ടിക്കറ്റ്, റെയിൽവേയിൽനിന്നുള്ള തിരിച്ചറിയൽ രേഖ, അനുവദനീയമായ യാത്രാപരിധി, കാലാവധി എന്നിവയും ഇനിമുതൽ പരിശോധിക്കും. റെയിൽവേയിൽ വ്യാപകമായ സൗജന്യ യാത്രകൾ കുറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണു പുതിയ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.
റെയിൽവേ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും രാജ്യവ്യാപകമായി മൂന്നു സൗജന്യ പാസുകളും, വിരമിച്ച ജീവനക്കാർക്കു രണ്ടു പാസുകളുമാണു നേരത്തേ അനുവദിച്ചിരുന്നത്.